
മുംബൈയിലെ ചരിത്ര പ്രസിദ്ധമായ പ്രദേശങ്ങളിലൊന്നായ കാമത്തിപ്പുരയുടെ പുനർ നിർമ്മാണത്തിനായി ടെൻഡർ ക്ഷണിച്ചു. മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയുടെ (MHADA) ഘടകമായ മുംബൈ ബിൽഡിങ് റിപയർസ് ആൻഡ് റീകൺസ്ട്രക്ഷൻ ബോർഡാണ് നിർമ്മാണവും വികസനവും നടത്തുന്നതിനായി എജൻസികളെ നിയമിക്കാനുള്ള ടെൻഡർ പുറത്തിറക്കിയത്.
മുംബൈയുടെ ഹൃദയഭാഗത്ത് ഒരു അപശകുനം പോലെ സ്ഥിതി ചെയ്യുന്ന കാമാത്തിപുരയുടെ വികസന പദ്ധതികൾക്ക് കാത്തിരിപ്പിനൊടുവിലാണ് അന്തിമ തീരുമാനമായത്.
കാമാത്തിപുരയുടെ പുനർ നിർമ്മാണ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് മുംബൈയിലെ പ്രമുഖ മലയാളി ആർക്കിറ്റെക് സുരേഷ് ബാബുവാണ്. മഹാരാഷ്ട്ര ഹൌസിങ് ആൻഡ് ഏരിയ ഡെവലപ്പ്മെന്റ് അതോറിറ്റിയാണ് സുരേഷ് ബാബു സമർപ്പിച്ച കാമാത്തിപുരയുടെ നവീകരണ പദ്ധതിയുടെ മാസ്റ്റർ പ്ലാൻ അംഗീകരിച്ചത്.
പഴയ കെട്ടിടങ്ങളും ചെറിയ ചാലുകളും പൊളിച്ചു നീക്കി ആധുനീക താമസ സമുച്ചയങ്ങളും മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയും, അന്താരാഷ്ട്ര വിദ്യാഭ്യാസ കേന്ദ്രങ്ങളും, പാർക്കും പടുത്തുയർത്തിയാണ് കാമാത്തിപുര മുഖം മിനുക്കാൻ തയ്യാറെടുക്കുന്നത്
മഹാരാഷ്ട്ര സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദെ എന്നിവരുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. കാമത്തിപ്പുരയിലെ പുരാതന കെട്ടിടങ്ങൾ ഏകീകൃത രീതിയിലാണ് ഡെവലപ്മെന്റ് കൺട്രോൾ ആൻഡ് പ്രൊമോഷൻ റഗുലേഷൻസ് പ്രകാരം പുനർനിർമ്മിക്കുന്നത്.
കാമത്തിപ്പുരയുടെ മൊത്തം വിസ്തൃതി: 34 ഏക്കറിൽ മൊത്തം സീസ്ഡ് കെട്ടിടങ്ങൾ 943, റെസിഡൻഷ്യൽ വാടകക്കാർ/റസിഡന്റുകൾ 6625, നോൺ റെസിഡൻഷ്യൽ വാടകക്കാർ 1376, ആകെ പുനരധിവാസം ചെയ്യേണ്ടത് 8001 പേർ, ഭൂമിയുടമകൾ: 800 എന്നിങ്ങനെയാണ്. പ്രദേശത്തിന്റെ മൊത്തം നെറ്റ് പ്ലോട്ട് വിസ്തൃതി: 73,144.84 ചതുരശ്ര മീറ്റർ. MHADAക്ക് ലഭിക്കുന്ന ഭൂമി: 44,000 ചതുരശ്ര മീറ്റർ. വികസനാവകാശം: 5,67,000 ചതുരശ്ര മീറ്റർ. പുതിയ താമസ യൂണിറ്റുകൾ: ഏകദേശം 4500
പദ്ധതിയുടെ ലക്ഷ്യങ്ങൾ
കാമത്തിപ്പുരയിലെ നൂറ് വർഷം പഴക്കമുള്ള, അവശതയിലായ കെട്ടിടങ്ങൾ പുനർനിർമ്മിച്ചു, താമസക്കാർക്ക് വലിയതും സുരക്ഷിതവുമായ സ്ഥിരതാമസങ്ങൾ നൽകുകയും, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. പുനർവികസനത്തിൽ കൊമേർഷ്യൽ കെട്ടിടങ്ങളും, വിനോദ പാർക്കുകളും ഉൾപ്പെടും. MHADAക്ക് ഭവനപങ്ക് വർദ്ധിപ്പിക്കാൻ ഇതുവഴി അവസരങ്ങൾ ഉണ്ടാകും.
ഭൂമിയുടമകൾക്ക് പ്രതിഫലം
2024 ജൂലൈ 2-നുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കാമത്തിപ്പുരയിലെ ഭൂമിയുടമകൾക്ക് വിസ്തൃതിയെ അടിസ്ഥാനമാക്കി 500 ചതുരശ്ര അടി വലിപ്പമുള്ള താമസ യൂണിറ്റുകൾ നൽകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here