
ഐപിഎല്ലിൽ ആതിഥേയരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിനു ചെറിയ സ്കോർ. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്. ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത കൊൽക്കത്ത തുടക്കത്തിൽ തന്നെ മുംബൈയെ സമ്മർദ്ദത്തിലാക്കി. റയാൻ റിക്കെൽട്ടൺ 6 റൺസിനും നമൻ ധിർ പൂജ്യത്തിനും പുറത്തായതോടെ മുംബൈ തകർച്ചയിലേക്ക് നീങ്ങി. പിന്നാലെ രോഹിത് ശർമ്മയും സൂര്യകുമാർ യാദവും 15 റൺസു വീതം നേടി മടങ്ങിയതോടെ സ്കോർ 41/4 എന്ന നിലയിലായി.
മധ്യനിരയിൽ തിലക് വർമ്മയും നായകൻ ഹാർദിക് പാണ്ഡ്യയും ചേർന്ന് ഇന്നിങ്സ് പിടിച്ചുനിർത്താൻ ശ്രമിച്ചു. എന്നാൽ ഇരുവർക്കും വേഗത്തിൽ റൺസ് കണ്ടെത്താനായില്ല. തിലക് 32 പന്തിൽ 20 റൺസും ഹാർദിക് 27 പന്തിൽ 26 റൺസും നേടി പുറത്തായി. അവസാന ഓവറുകളിൽ കോർബിൻ ബോഷ് നടത്തിയ വെടിക്കെട്ടാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വെറും 18 പന്തിൽ 32 റൺസ് നേടിയ താരം മൂന്ന് ഫോറും രണ്ട് സിക്സും പറത്തി. ദീപക് ചാഹറും 10 റൺസ് നേടി മികച്ച പിന്തുണ നൽകി.
കൊൽക്കത്തയ്ക്കായി സൗരഭ് ദുബെ, ക്യാമറൂൺ ഗ്രീൻ, കാർത്തിക് ത്യാഗി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. സുനിൽ നരൈൻ നാല് ഓവറിൽ വെറും 13 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി മത്സരത്തിലെ നിർണായക പ്രകടനം കാഴ്ചവെച്ചു. 147 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്ന കെകെആറിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഈ മത്സരത്തിൽ ജയം അനിവാര്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

