
എറണാകുളം മുനമ്പത്ത് യുവാവ് തലക്കടിയേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലപ്പെട്ട സ്മിനേഷിന്റെ സുഹൃത്തും പള്ളിപ്പുറം സ്വദേശിയുമായ സനീഷ് ആണ് അറസ്റ്റിലായത്. കവർച്ച ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
ലക്ഷങ്ങളുടെ കടം വീട്ടാനായി സ്മിനേഷിൻ്റെ സ്വർണാഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. മുനമ്പം പള്ളിപ്പുറം മാവുങ്കൽ വീട്ടിൽ സ്മിനേഷിനെ ശനിയാഴ്ച രാവിലെയാണ് വീട്ടിലെ കാർപോർച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പിന്നിൽ അടിയേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം.
ALSO READ: പാലക്കാട് കാട്ടാനയുടെ ആക്രമണം; യുവാവിന് ദാരുണാന്ത്യം
കൊല്ലപ്പെട്ട സ്മിനേഷിന്റെ ശരീരത്തിൽ ഉണ്ടായിരുന്ന മാലയും ഒരു മോതിരവും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സനീഷിനെക്കുറിച്ച് വിവരം ലഭിച്ചത്. കുറച്ചു കാലം സ്മിനേഷുമായി അകൽച്ചയിലായിരുന്ന പ്രതി ഈയിടെയാണ് അടുത്തു കൂടിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്മിനേഷ് വീട്ടിൽ എത്തുന്ന സമയം മനസിലാക്കി ആയുധവുമായാണ് പ്രതി സ്ഥലത്ത് എത്തിയത്. സൗഹൃദം നടിച്ച് എത്തിയ സനീഷ് സുഹൃത്തിനെ കൊലപ്പെടുത്തി ആഭരണങ്ങളും ഫോണും തട്ടിയെടുത്ത് സ്ഥലം വിടുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

