
മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ എട്ടിന്‍റെ പണി പരാമർശത്തിനെതിരെ സമസ്ത. മുഖ്യമന്ത്രിയുടെ എട്ടിന്‍റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. പത്തു മിനിറ്റില്‍ പ്രശ്നം തീര്‍ക്കാം എന്ന വി ഡി സതീശന്‍റെ പ്രസ്താവനയും ഈ രീതിയില്‍ കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വഖഫ് ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ കൊച്ചിയില്‍ നടന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഉമർ ഫൈസി മുക്കം.
മുനമ്പത്തെ ഭൂമി വഖഫ് ആയി നിലനിര്‍ത്തണം. മറ്റുള്ള സമുദായത്തെ വേദനിപ്പിക്കണം എന്നില്ല. അവിടെ താമസിക്കുന്നവരുടെ പുനരധിവാസം സര്‍ക്കാരിന്‍റെയും ഫാറൂഖ് കോളേജിന്‍റെയും ഉത്തരവാദിത്വമാണെന്നും ഉമര്‍ ഫൈസി പറഞ്ഞു. വഖഫ് സ്വത്ത്, വഖഫ് ആയി തന്നെ സംരക്ഷിക്കണമെന്നും ആരാന്റെ സ്വത്ത് എടുത്ത് മറ്റുള്ളവരുടെ കണ്ണീർ ഒപ്പൽ അല്ല വേണ്ടതെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.
മുനമ്പത്ത് 600 കുടുംബങ്ങൾ ഇല്ല. സതീശൻ പറഞ്ഞ എട്ടിന്റെ പണി വിരോധ വർത്തമാനമാണ്. വഖഫ് ഭൂമി എന്തെന്നതിൽ വലിയ തെറ്റിധാരണകൾ പലരും പരത്തുകയാണ്. ആരുടെയും കയ്യിൽ നിന്ന് തട്ടിയെടുത്തതല്ല വഖഫ് സ്വത്തുക്കൾ. മുനമ്പം ഭൂമി വഖഫ് സ്വത്ത് തന്നെയാണ്. അതിന് എല്ലാ തെളിവുകളും ഉണ്ട്. അതിനെ വർഗീയ സ്വഭാവത്തിൽ മോശമായി ചിത്രീകരിക്കുകയാണ്. ആ ഭൂമി വീണ്ടെടുക്കാൻ ഉള്ള നടപടിയാണ് ചെയ്യേണ്ടതെന്നും മാറ്റാരുടെയും സ്വത്തുകൾ വേണ്ടെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

