
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ ഞെട്ടൽ നിന്ന് ഇപ്പോഴും വിടുതൽ നേടിയിട്ടില്ല സംസ്ഥാനം. നിറഞ്ഞ ചിരിയോടെ തിരികെ വരാമെന്ന് പറഞ്ഞു മടങ്ങിയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ നോക്കി കരയുന്ന ഉറ്റവരുടെ ചിത്രം നോവായി മാറുകയാണ്. അപകടത്തിൽ നിലവിൽ 9 പേരാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധന പുരോഗമിക്കുന്നു.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് വെടിക്കെട്ട് അപകടം നടന്ന് 20 വർഷം തികഞ്ഞപ്പോഴാണ് ഇന്ന് അതേ ദുരന്തം ആവർത്തിക്കുന്നത്. 20 വർഷം മുമ്പ്, ദേശാഭിമാനിയുടെ ബ്യൂറോ ചീഫായിരിക്കെ അന്ന് വെടിക്കെട്ട് അപകടത്തിന്റെ നടുക്കിയ ഓർമ്മകൾ നിറഞ്ഞു നിന്ന ഭേശാഭിമാനിയുടെ ഒന്നാം പേജ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കയാണ് മാധ്യമപ്രവർത്തകനായ എസ് മനോജ് ഇടക്കുഴിയിൽ.
തൃശൂരിൽ ദേശാഭിമാനി ബ്യൂറോ ചീഫിൻ്റെ ചുമതല നോക്കുമ്പോഴാണ് ഇപ്പോഴത്തേതുപോലെ പൂര ഒരുക്കത്തിനിടയിലെ വെടിക്കെട്ട് ദുരന്തം. വ്യാഴാഴ്ച്ച ദേശാഭിമാനിയുടെ 13 -ാം പേജ് അത് ഓർമിപ്പിച്ചു. 20 വർഷം മുമ്പത്തെ ലീഡ് വാർത്തയുടെ കട്ടിങ് അടക്കം. എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചത്.
ALSO READ; തൃശൂർ വെടിക്കെട്ട് അപകടം: സംഭവ സ്ഥലത്ത് വീണ്ടും ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി
2006 മെയ് നാലിനാണ് ഇതിന് മുമ്പ് തൃശൂർ വെടിക്കെട്ട് അപകടം നടന്നത്. തൃശൂർ നഗരത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള പാടൂക്കാടിലെ പാറമേക്കാവിന്റെ വെടിക്കെട്ട് പുരയിലുണ്ടായ അപകടം അന്ന് ഏഴു ജീവനുകളെയാണ് കവർന്നത്. സാംപിൾ വെടിക്കെട്ടിന്റെ തലേദിവസം നടന്ന സ്ഫോടനം നാടിനെയാകെ നടുക്കി.
വെടിക്കെട്ടിന്റെ വിശേഷങ്ങൾ പൂരപ്രേമികളെ അറിയിക്കാൻ മാധ്യമപ്രവർത്തകരെ വെടിക്കെട്ട് നിർമ്മാണ ശാലയിലേക്ക് കൊണ്ടുപോയ ദിവസമാണ് അന്നും അപകടമുണ്ടായത്. അന്ന് മാധ്യമപ്രവർത്തകർ മടങ്ങി തൊട്ടുപിന്നാലെയാണ് അപകടമുണ്ടാവുന്നത്. അന്ന് അവർക്ക് അവിടെ നിന്ന് മടങ്ങാൻ സാധിച്ചില്ലായിരുന്നെങ്കിലെന്ന് ഭീതിയോടെ പലരും ഓർക്കാറുണ്ട്.
2006 അപകടം വിവരാണാതീതമായിരുന്നു. അപകട സ്ഥലത്ത് നിന്ന് 4 കിലോമീറ്റർ വരെ ദൂരെയുള്ള വീടുകൾക്ക് അടക്കം അന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു. വെടിക്കെട്ട് കരാറുകാരൻ വെണ്ണൂർ മേക്കോണത്ത് രാധാകൃഷ്ണനും തൊഴിലാളികളായ സുദേവ്, വേശൂട്ടൻ, സുരേഷ്, സതീശൻ, അജീഷ് എന്നിങ്ങനെ ഏഴു പേരാണ് അപകടത്തിൽ അന്ന് മരണപ്പെട്ടത്. 70 വീടുകൾക്ക് കേടുപാട് സംഭവിച്ചു. പ്രദേശത്തെ കിണറുകൾ പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തി. ആ ദുരന്തം വൻ ചർച്ചകൾക്ക് വഴി വച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

