താനൂർ ബോട്ടപകടം, ബോട്ടുടമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തി

മലപ്പുറം താനൂരിൽ 15 കുട്ടികളടക്കം 22 പേരുടെ മരണത്തിനടയാക്കിയ ബോട്ട് അപകടത്തിൽ ബോട്ടുടമയായ നാസറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. കേസിലെ പ്രതികളായ ബോട്ടിലെ സ്രാങ്കിനും ഒരു ജീവനക്കാരനും വേണ്ടിയുള്ള അന്വേഷം പുരോഗമിക്കുകയാണ്. ഐപിസി 302-ാം വകുപ്പാണ് നാസറിന് മേൽ ചുമത്തിയിരിക്കുന്നത്. അപകടത്തെ തുടർന്ന് ഒളിവിലായിരുന്ന നാസർ ഇന്നലെയാണ് പൊലീസ് പിടിയിലാവുന്നത്. ബോട്ടപകടവുമായി ബന്ധപ്പെട്ട് നാസറിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു .ബോട്ടിന് സർവീസ് നടത്താനുള്ള അനുമതി ലഭിച്ചതിൽ ഉണ്ടായിട്ടുള്ള വീഴ്ചകളെക്കുറിച്ചും അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ കേരളാ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തിട്ടുണ്ട്. തകർന്ന ഹൃദയത്തോടെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത് എന്ന ആമുഖത്തോടെയാണ് കോടതി ഇടക്കാല ഉത്തരവിലേക്ക് കടന്നത്. ദുരന്തത്തിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നും, ഇത്തരമൊരു ദുരന്തത്തിന് നേരെ കണ്ണടച്ചിരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. യാത്ര സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്വം അധികൃതർക്കുണ്ട്. ബോട്ടുടമയെയും ജീവനക്കാരെയും മാത്രമല്ല, അപകടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.

കേസിൽ ഒളിവിൽ പോയവർക്കുള്ള അന്വേഷണം ഊർജ്ജിതമാക്കുമെന്നും, തെരച്ചിൽ നിർത്തുന്നത് മന്ത്രിമാർ ഉൾപ്പെടെ അവലോകനയോഗം ചേർന്ന് തീരുമാനിക്കുമെന്നും എസ്പി പറഞ്ഞു. ലൈസൻസ് ഇല്ലാത്ത ബോട്ടിന് പെർമിറ്റും അനുമതിയും കിട്ടിയത് അന്വേഷിക്കുമെന്നും, ബോട്ട് സാങ്കേതിക വിദഗ്ദരെക്കൊണ്ട് പരിശോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel