
മുർഷിദാബാദ് നടക്കുന്ന സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കലാപത്തിന് ആഹ്വാനം ചെയ്ത് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. പ്രദേശവാസികൾക്ക് ലൈസൻസുള്ള ആയുധം നൽകണമെന്നാണ് സുരേന്ദ്ര അധികാരി പ്രസ്താവിച്ചത്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ നടന്ന ‘സേവ് ബംഗാളി ഹിന്ദു റാലിയിലാണ്’ ബിജെപി നേതാവ് വിവാദ ആഹ്വാനം നടത്തിയത്. ‘എന്‍റെ അഭിപ്രായത്തിൽ ഒരു ഗ്രാമരക്ഷാ കമ്മിറ്റി രൂപീകരിക്കണം, അതിനുശേഷം സാധാരണക്കാർക്ക് ലൈസൻസുള്ള ആയുധങ്ങൾ നൽകണം, കാരണം ഇത് ബംഗ്ലാദേശിന്‍റെ അതിർത്തി കൂടിയാണ്’ – അദ്ദേഹം പറഞ്ഞു.
അതേസമയം, വഖഫ് നിയത്തിനെതിരായ പ്രതിഷേധത്തിൽ സംഘർഷമുണ്ടായ മുർഷിദാബാദിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാതെ മമത സർക്കാർ കൈയും കെട്ടി നിൽക്കുകയാണ്. സംസ്ഥാനത്തെ അക്രമങ്ങളുടെ വ്യാപ്തി മറച്ചുവെക്കാൻ തൃണമൂൽ സർക്കാർ ശ്രമിക്കുമ്പോൾ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ബിജെപി. സംഘർഷ മേഖലകൾ സന്ദർശിക്കരുതെന്ന മമതയുടെ ആവശ്യത്തെ തള്ളി സി വി ആനന്ദ ബോസ് മുർഷിദാബാദ് സന്ദർശിച്ചതും സംസ്ഥാനത്ത് രാഷ്ട്രീയപ്പോരിന് തിരികൊളുത്തിയിരുന്നു.
ALSO READ; രാജ്യത്ത് ആഭ്യന്തര കലാപങ്ങൾക്ക് കാരണം ചീഫ് ജസ്റ്റിസ്; വിവാദ പരാമർശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ
സംസ്ഥാനത്ത് ഹിന്ദുക്കൾക്കെതിരെ അക്രമം അഴിച്ചുവിടാൻ ആണ് മമതാ സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണം ഉയർത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപിയുടെ ശ്രമം. സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കരുതെന്ന് മമതയുടെ ആവശ്യം തള്ളി ഗവർണർ സി വി ആനന്ദ ബോസ് മുർഷിദാബാദിലെ ധുലിയൻ, സുതി, ജംഗീപൂർ എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. അക്രമം ബാധിച്ച പ്രദേശങ്ങളിൽ ബിഎസ്എഫ് ക്യാമ്പ് വേണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചതായും ഗവർണർ പറഞ്ഞു.
ഗവർണറുടെ സന്ദർശനത്തെ തുടർന്നുണ്ടായ തിക്കും തിരക്കിലും പ്രദേശവാസികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. ഇതിനിടെ ദേശീയ വനിതാ കമ്മീഷൻ അംഗങ്ങളും മുർഷിദാബാദിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. അതേസമയം സംസ്ഥാനത്ത് അക്രമികളെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നത് ബിഎസ്എഫും കേന്ദ്രസർക്കാരും ആണെന്ന് മമതയും ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here