
വഖഫ് ഭേദഗതി നിയമത്തിനെതിരായ മുർഷിദാബാദിലെ സംഘർഷം തടയാൻ സുരക്ഷാസേനയെ വിന്യസിച്ച് കേന്ദ്രസർക്കാർ. മുന്നൂറോളം ബി എസ് എഫ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. അക്രമ സംഭവങ്ങൾ തടയാൻ സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിൻ മോഹൻ വ്യക്തമാക്കി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ സൈന്യത്തെ അയക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
ALSO READ: പാലക്കാട് മുൻസിപ്പാലിറ്റി മാർച്ച്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്
വഖഫ് ഭേദഗതി നിയമത്തിനെതിരായ മുർഷിദാബാദിലെ പ്രതിഷേധത്തിനിടെ പിതാവും മകനും ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുർഷിദാബാദ് ജില്ലയിൽ വെള്ളിയാഴ്ച പൊട്ടിപ്പുറപ്പെട്ട അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 150 പേരെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർക്കെതിരെ ഇന്നും നടപടി സ്വീകരിച്ചേക്കും. വിവിധ സ്ഥലങ്ങളിൽ പോലീസ് റെയ്ഡുകൾ തുടരുകയാണ്. അതിനിടെ അക്രമികൾ വീട് കൊള്ളയടിച്ചതായിട്ടും റിപ്പോർട്ടുണ്ട്.
അക്രമാസക്തമായ പ്രതിഷേധങ്ങൾക്കിടയിൽ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വഖഫ് ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു , വഖഫ് നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തുടർന്ന് സംസ്ഥാനത്തെ നിരവധി പ്രദേശങ്ങൾ, പ്രത്യേകിച്ച് ന്യൂനപക്ഷ ആധിപത്യമുള്ള മുർഷിദാബാദ് ജില്ലയിലെ നിരവധി പ്രദേശങ്ങൾ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തിളച്ചുമറിയുന്ന സമയത്താണ് ഈ പ്രഖ്യാപനം.
ശനിയാഴ്ച ജാഫ്രാബാദ് ഗ്രാമത്തിൽ അക്രമാസക്തരായ ജനക്കൂട്ടം ഒരു അച്ഛനെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംസർഗഞ്ച് പ്രദേശത്ത് ഒരാൾ വെടിയേറ്റ് മരിച്ചതായിട്ടുമാണ് റിപ്പോർട്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നും സമാധാനം നിലനിർത്തണമെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജി) ജാവേദ് ഷമീം പറഞ്ഞു. പശ്ചിമ ബംഗാളിൽ ഈ നിയമം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ മുഖ്യമന്ത്രി മമത ബാനർജി, കേന്ദ്രസർക്കാരാണ് നിയമം പാസാക്കിയതെന്നും അവരോട് ചോദ്യങ്ങൾ ചോദിക്കണമെന്നും പറഞ്ഞു.
വഖഫ് നിയമത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം നടത്തുമ്പോൾ, ബിജെപി ഏപ്രിൽ 20 മുതൽ മെയ് 5 വരെ ‘വഖഫ് പരിഷ്കരണ ബോധവൽക്കരണ കാമ്പയിൻ’ ആരംഭിച്ചിട്ടുണ്ട്. വഖഫ് നിയമത്തിന്റെ നേട്ടങ്ങൾ മുസ്ലീം സമൂഹത്തിന് എങ്ങനെയെന്ന് ഈ സംരംഭം വിശദീകരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

