ക്ഷേത്രത്തിലെ മുസ്ലിം ജീവനക്കാരെ പിരിച്ചുവിട്ടു; ഹിന്ദുത്വ സംഘടനകളുടെ പരാതിയെ തുടർന്നാണ് നടപടി

മധ്യപ്രദേശിലെ മൈഹാറിലെ ശാരദ ദേവി ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന രണ്ട് മുസ്ലിം ജീവനക്കാരെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്. ക്ഷേത്രത്തിലെ ലീഗല്‍ അഡ്വൈസര്‍ ആബിദ് ഹുസൈന്‍, ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ജലവിതരണം നടത്തുന്ന അയൂബ് എന്നിവരെയാണ് ജോലിയില്‍നിന്ന് പിരിച്ചു വിടുക. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ക്ഷേത്രത്തിൽ ജോലി ചെയ്യുന്നവരാണ് ഇരുവരും.

മുസ്ലിം ജീവനക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ എന്നീ തീവ്ര ഹിന്ദുത്വ സംഘടനകൾ മത ട്രസ്റ്റുകളുടെയും ധർമ സ്വത്തുക്കളുടെയും സാംസ്കാരിക വകുപ്പിന്റെയും ചുമതലയുള്ള മന്ത്രി ഉഷ സിംഗ് താക്കൂറിനെ സമീപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നടപടി.

ഇതു സംബന്ധിച്ച് സംസ്ഥാന മത ട്രസ്റ്റ് മ​​ന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി പുഷ്പകലേഷ് ഒപ്പിട്ട ഉത്തരവ് ക്ഷേത്ര കമ്മിറ്റിക്ക് ലഭിച്ചു.2023 ജനുവരി 17ന് ഇറക്കിയ ഉത്തരവ് നടപ്പാക്കണമെന്നും ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് ഇതിലെ നിർദേശം. ക്ഷേത്രത്തിന് സമീപമുള്ള മാംസ വിൽപന ശാലകളും മദ്യ വിൽപന കേന്ദ്രങ്ങളും നീക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം അനുസരിച്ച് നടപടിയെടുക്കുമെന്ന് ജില്ല കലക്ടർ അനുരാഗ് വർമ അറിയിച്ചു. എന്നാൽ നടപടിയെ കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News