
സീറ്റ് ലഭിക്കാത്തതിൽ ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയ്ക്ക് അതൃപ്തി പ്രകടനം. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചു. “മുസ്ലിം ലീഗ് പാർട്ടിയുടെ അകക്കാമ്പറിഞ്ഞ ഒരു നേതാവുണ്ടായിരുന്നു. പാർട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ തിരിച്ചറിഞ്ഞ് അംഗീകാരം കൊടുത്ത നേതാവ് പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങൾ” എന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റ് വിവാദമാകുമെന്ന് കണ്ടതോടെ അബ്ദുറഹ്മാൻ രണ്ടത്താണി പിന്നീട് അത് പിൻവലിച്ചു. 25 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് മുസ്ലീം ലീഗ് ഇന്ന് പുറത്ത് വിട്ടത്. മുസ്ലിം ലീഗ് മത്സരിക്കുന്ന 27 സീറ്റുകളിൽ 25 ഇടത്താണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. അനിശ്ചിതത്വത്തിനൊടുവിൽ പുറത്തിറക്കിയ മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ എം കെ മുനീർ, പിഎംഎ സലാം എന്നിവരെയും ഒഴിവാക്കി.
അതേ സമയം കാസർഗോഡ് മഞ്ചേശ്വരത്ത് യുഡിഎഫിനെതിരെ വിമത സ്ഥാനാർത്ഥിയായി മുൻ മുസ്ലിംലീഗ് നേതാവ് മത്സരിക്കുന്നു. മുസ്ലിംലീഗ് അധ്യാപക സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡൻ്റ് കണ്ണൂർ അബ്ദുള്ളയാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്. സാമ്പത്തിക തട്ടിപ്പിനിരയായ സംഭവത്തിൽ ഇടപെട്ട മുസ്ലീംലീഗ് നേതാക്കൾ വാക്ക് പാലിക്കാതെ വഞ്ചിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

