
സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കലഹം രൂക്ഷമാകുന്ന മുസ്ലിം ലീഗിൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ പരോക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെയാണ് പ്രതിഷേധ സ്വരമുയർത്തിയ രണ്ടത്താണിയുടെ പേരെടുത്ത് പറയാതെ നിയമസഭാംഗം കൂടിയായ മജീദ് താക്കീത് നൽകിയത്.
പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാരായാലും അവർ പാർട്ടിയുടെ ശത്രുക്കളന്ന് കുറിച്ച മജീദ്, ലീഗിന്റെ സ്ഥാനാർഥിപട്ടിക മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. പാണക്കാട്ടു നിന്ന് പ്രഖ്യാപനം വന്നാൽ അത് നെഞ്ചിലേറ്റുന്നതാണ് പാർട്ടി പ്രവർത്തകരുടെ പാരമ്പര്യം എന്ന് എഴുതിയ അദ്ദേഹം 27 സീറ്റുകൾ മാത്രമുള്ള ലീഗിന് എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ല എന്നും പറഞ്ഞു.പട്ടികയിൽ നിലവിൽ ഇടം പിടിച്ചവർ കഴിവും പ്രാഗത്ഭ്യവുമുള്ളവരാണെന്നും അവരെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക എന്നതാണ് മുസ്‌ലിം ലീഗ് പ്രവർത്തകരുടെ ഉത്തരവാദിത്തമെന്നും മജീദ് കൂട്ടിച്ചേർത്തു.
Also Read: തോൽക്കുന്ന സീറ്റെടുത്ത് മത്സരിക്കണമെന്ന് നേതാക്കൾ പറഞ്ഞു : എം കെ രാഘവൻ എം പി
നേരത്തെ, തിരൂരങ്ങാടിയിൽ പി.എം.എ. സമീറിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തെ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി വിമർശിച്ചിരുന്നു. മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയാണ് തിരൂരങ്ങാടിയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതെന്ന് കുറ്റപ്പെടുത്തിയ രണ്ടത്താണി, പാണക്കാട് തങ്ങളെ കരുവാക്കി ചില വ്യക്തികൾ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. പി.എം.എ. സമീർ, പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നോമിനിയാണെന്ന ആരോപണം പുകയുന്നതിനിടെയാണ് രണ്ടത്താണി വിമർശനവുമായി രംഗത്ത് വന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

