
തിരുവനന്തപുരം മുതലപ്പൊഴിയിലെ പൊഴിമുറിക്കൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുന്നത്. കായലിൽ നിന്നും 90 മീറ്റർ നീളത്തിൽ മണൽ നീക്കം ചെയ്യും. അഴീക്കലിൽ നിന്ന് ചന്ദ്രഗിരി ഡ്രഡ്ജർ എത്തുന്നതിന് മുൻപ് പൊഴിയുടെ മുക്കാൽ ഭാഗം മുറിക്കാനാണ് നിലവിലെ തീരുമാനം. മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന പ്രശ്നത്തിനാണ് പൊഴി മുറിക്കുന്നതോടെ പരിഹാരമാകുന്നത്.
കായലിൽ നിന്നും 90 മീറ്റർ നീളത്തിൽ മണൽ നീക്കം ചെയ്യാനുള്ള നടപടികളാണ് നിലവിൽ പുരോഗമിക്കുന്നത്. ഹാർബർ വിഭാഗം ഉദ്യോഗസ്ഥർ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയതിന്‍റെ അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികളുടെ സമ്മതത്തോടെയാണ് നടപടി. കഴിഞ്ഞ ദിവസം വൈകിട്ടോടെ മത്സ്യത്തൊഴിലാളികൾ തന്നെ പൊഴിമുറിക്കലിന് തുടക്കമിട്ടിരുന്നു.
മൂന്നു മീറ്റർ ആഴത്തിലും 13 മീറ്റർ വീതിയിലുമാണ് പൊഴി മുറിക്കുക. ചന്ദ്രഗിരി ഡ്രഡ്ജർ കണ്ണൂരിൽ നിന്നെത്തുന്നതിന് മുൻപ് പൊഴിയുടെ മുക്കാൽ ഭാഗം മുറിക്കാനാണ് തീരുമാനം. ഡ്രഡ്ജർ പുറംകടലിലെത്തിയതിന് ശേഷം കടലിനോട് ചേർന്നുള്ള 40 മീറ്റർ കൂടി മുറിച്ച് പൊഴി തുറക്കും. നാലുദിവസം കൊണ്ട് പൊഴിമുറിക്കൽ പൂർത്തിയാക്കും. ഇതിനായി കൂടുതൽ മണ്ണു മാന്തി യന്ത്രങ്ങളും ടിപ്പറും സജ്ജമാക്കിയിട്ടുണ്ട്. പൊഴി മുറിക്കുന്നതിനോടൊപ്പം തന്നെ കൂട്ടിയിട്ടിരിക്കുന്ന മണൽ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളും നടക്കും. ഇതോടെ വലിയ താങ്ങു വള്ളങ്ങൾ ഉൾപ്പെടെയുള്ള യാനങ്ങൾക്ക് പോകാനാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

