ആൻ്റണിയുടെ മകൻ പകലും രാത്രിയും ബിജെപിയായി, എം.വി ഗോവിന്ദൻ മാസ്റ്റർ

ആന്റണി നിസഹായൻ എന്നാൽ കോൺഗ്രസ് നിസഹായൻ എന്നാണ് അർത്ഥമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. അനിൽ ആൻ്റണിയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരമായ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനിൽ ആന്റണിയുടെ മാറ്റം ബിജെപി വലിയ പ്രചാരണമാക്കുന്നു. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കുറച്ച് നാളുകളായി അനിൽ ആന്റണി രാഹുലിനും കോൺഗ്രസിനും എതിരായി വിമർശനം ഉന്നയിക്കുന്നു. കോൺഗ്രസിന്റേത് അധമ സംസ്കാരമാണെന്ന് വരെ അനിൽ ആന്റണി പറഞ്ഞു. എന്നാൽ ആ ഘട്ടത്തിലൊന്നും കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആരും പ്രതികരിച്ചില്ല എന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

തനിക്ക്തോന്നിയാൽ ബിജെപിയിൽ പോകും എന്ന് പറഞ്ഞയാളാണ് കെ. സുധാകരൻ. അതിന് ശേഷം സുധാകരൻ കെപിസിസി പ്രസിഡൻ്റായി. അതിന് ശേഷവും സുധാകരൻ ആർഎസ്എസ് അനുകൂല പ്രസ്താവന നടത്തി. എന്നാൽ അപ്പോഴൊന്നും ഹൈക്കമാന്റ് അതിനെ എതിർക്കാൻ തയ്യാറായില്ല. പകൽ കോൺഗ്രസും രാത്രിയിൽ ബിജെപിയും ആയവർ പാർട്ടിയിൽ വേണ്ടെന്ന് പറഞ്ഞത് ആൻറണിയായിരുന്നു. അദ്ദേഹത്തിന്റെ മകൻ തന്നെ പകലും രാത്രിയും ബിജെപിയായി എന്നും ഗോവിന്ദൻ മാസ്റ്റൻ പറഞ്ഞു. കോൺഗ്രസുകാർക്ക് ബിജെപിയിൽ പോകാൻ അതിർവരമ്പുകൾ ഇല്ലാതായിരിക്കുകയാണ്. ഇരു പാർട്ടികളുടെയും നിലപാടുകൾ ഒന്നായതുകൊണ്ടാണ് എളുപ്പം പാർട്ടി മാറാൻ കഴിയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here