
കേരളത്തിൻ്റെ തീരദേശത്തെ അദാനിക്കും അംബാനിക്കും തീറെഴുതിക്കൊടുക്കുന്ന പരസ്യ നിലപാടാണ് ധവളപത്രത്തിൽ വ്യക്തമാകുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കേന്ദ്ര അവഗണനക്കെതിരെ നയപ്രഖ്യാപനത്തിലും ധവളപത്രത്തിലും ഒരു വാക്കുപോലുമില്ല. പൂർണമായും മൗനം പാലിക്കുന്നു. ഈ ധവളപത്രത്തെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്നും ഇവർ പരസ്പരം ആശയവിനിമയം നടത്തി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ലാഭകരമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ ഉൾപ്പെടെ വിൽക്കും എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
കെഎസ്ആർടിസി, വാട്ടർ അതോറിറ്റി, കെഎസ്ഇബി എല്ലാം ബാധ്യതയാണ് എന്നാണ് സർക്കാർ പറയുന്നത്. എന്നുവച്ചാൽ ഭാവിയിൽ ഇതെല്ലാം നിർത്തലാക്കും എന്നാണ് വ്യക്തമാകുന്നത്. സതീശന്റെ മംഗലാപുരം യാത്ര എന്തിനായിരുന്നു എന്നത് ഇപ്പോൾ വ്യക്തമാകുന്നു എന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. താനാണ് യഥാർഥ ഇടതുപക്ഷമെന്ന് പറഞ്ഞുകൊണ്ടിരുന്ന വ്യക്തിയാണ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശൻ. എന്നാൽ തൻറെ രാഷ്ട്രീയ തീരുമാനത്തിന്റെ വലതുപക്ഷ തീവ്രത ഭരണത്തിൽ വന്നപ്പോൾ അദ്ദേഹം ബോധ്യപ്പെടുത്തി. നിയമനം പൂർണമായും നിരോധിക്കുന്ന അഞ്ചുവർഷം വരാൻ പോകുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പിഎസ് സി നിയമനം നടക്കുന്ന സംസ്ഥാനം കേരളമാണ്.
അത് പൂർണമായും അവസാനിപ്പിച്ച് യുവാക്കളെ അങ്ങേയറ്റം നിരാശപ്പെടുത്തുന്ന തീരുമാനമാണ് ഉണ്ടാകുന്നത്. ജീവനക്കാർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങൾക്കും എതിരാണ് ധവളപത്രം. ശമ്പള പരിഷ്കരണം ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നു. അത് ഇല്ലാതാക്കുകയും ചെയ്തു. ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണിത്. കിഫ്‌ബിയെ ഒഴിവാക്കുന്ന നിലപാടാണ് യു ഡി എഫ് സ്വീകരിക്കുന്നതെന്നും കേരളത്തിൻറെ സമഗ്ര വികസനത്തെ ആകെ മാറ്റിമറിക്കുന്നുവെന്നും ഇനി കേരളം പിന്നോട്ടാണ് സഞ്ചരിക്കാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

