
യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഭരണം തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ രണ്ട് രാജിയാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ഗുരുതര പ്രശ്നങ്ങളാണ് ഉള്ളതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ജനകീയ പ്രതിഷേധത്തെ തുടർന്നാണ് മന്ത്രി സണ്ണി ജോസഫിന്റെ അളിയനായ ബെന്നി തോമസ് രാജി വച്ചത്. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും സ്വജനപക്ഷപാതമാണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നടപടിയിൽ ഇതുവരെ മന്ത്രി മറുപടി നൽകിയിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
സ്വർണകൊള്ളയിലെ പ്രധാന പ്രതിയുടെ വക്കീലും ബി ജെ പി സഹചാരിയുമായ ആളെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആക്കിയത് അതീവ ഗൗരവതരമാണെന്നും ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. രാജി വച്ചതുകൊണ്ട് കാര്യം ഇല്ലെന്നും സ്വർണ കൊള്ളക്കേസിലെ പ്രധാന ഫയൽ എല്ലാം കണ്ട ആളാണ് കെ ബി പ്രദീപെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: പുഴുവരിച്ച സിസ്റ്റം; മാനന്തവാടി മെഡിക്കൽ കോളേജിന്റെ ക്രൂരത കാൻസർ രോഗിയായ ആദിവാസി വയോധികനോട്
ആരോഗ്യ മേഖലയിൽ ഗുരുതര പ്രശ്നങ്ങളാണ് ഉടലെടുത്തത്. പകർച്ചവ്യാധികൾ പടരുകയാണ്. നിപ പ്രതിരോധ പ്രവർത്തനത്തിൽ മന്ത്രി ഫലപ്രദമായി ഇടപെട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ആരോഗ്യം വകുപ്പ് ഡയറക്ടറെ പോലും സ്ഥലം മാറ്റുകയാണ്. പിന്നീട് വിഷയത്തിൽ എംഎൽഎ മുഹമ്മദ് റിയാസ് ഇടപെട്ടപ്പോൾ അദ്ദേഹത്തെ തടയുന്ന നിലപാടാണ് കൈക്കൊണ്ടത്, ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
കേരളത്തിലെ വിസിമാർ സംഘപരിവാർ വേദിയിൽ പ്രത്യക്ഷപ്പെട്ടതിലും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. അതീവ ഗൗരവം ഉള്ള പ്രശ്നമാണെന്നും ആർഎസ്എസ് നൂറാം വാർഷികത്തിൽ സംഘടകരെ പോലെയാണ് വിസിമാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മത നിരപേക്ഷതയെ തകർക്കുന്ന നീക്കമാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി മറുപടി പറയണം. കോൺഗ്രസും ഇതിനെല്ലാം കൂട്ടുനിൽക്കുകയാണ് എന്നും എ വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

