
മുനമ്പം പ്രശ്‌നം യഥാര്‍ഥത്തില്‍ മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ പരിഹരിക്കേണ്ട വിഷയം അല്ലെന്നും മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് മുന്നോട്ട് വന്നിട്ടുണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ. മുനമ്പത്തിന്റെ പേരില്‍ ക്രിസ്ത്യാനികളെ അനുകൂലമാക്കി മാറ്റാമെന്ന ബി ജെ പിയുടെ സ്വപ്നം അവസാനിച്ചു. മതനിരപേക്ഷ ഉള്ളടക്കം മുന്‍നിര്‍ത്തി മതസൗഹാര്‍ദത്തിലൂന്നിയാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഇന്ന് മുസ്ലിംകള്‍ക്ക് എതിരായിട്ടാണെങ്കില്‍ നാളെ ക്രൈസ്തവര്‍ക്കെതിരെയാണ് എന്ന പ്രഖ്യാപനമാണ് ആർ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ ലേഖനമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടനാ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇടതുപക്ഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപനം കാത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് ആരെയും കാത്തിരിക്കേണ്ട കാര്യമില്ല. രാഷ്ട്രീയ സാഹചര്യം നോക്കി മുന്നോട്ടുപോകും. യു ഡി എഫില്‍ വലിയ കുഴപ്പമുണ്ട് എന്നതാണ് മനസ്സിലാക്കുന്നത്. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്നതല്ലേ പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. നിലമ്പൂരില്‍ വിജയിക്കേണ്ടത് അനിവാര്യമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമോ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ഇടതുപക്ഷ മുന്നണിയുടെ ഭാഗമായി ആര്യാടന്‍ വിജയിച്ച സ്ഥലമാണത്. ഇടതുമുന്നണി നല്ല രീതിയിലുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാഷ്ട്രീയ പോരാട്ടം ആയാണ് കാണുന്നത്. പി വി അന്‍വര്‍ നില്‍ക്കുന്നതില്‍ ഞങ്ങള്‍ക്ക് ഒരു ആശങ്കയുമില്ല. അന്‍വറിന്റെ സ്ഥാനാര്‍ഥി ആരാകണം യു ഡി എഫിന്റെ സ്ഥാനാര്‍ഥി ആരാകണം എന്ന പ്രശ്‌നമാണ് അവിടെ നടക്കുന്നത്. അവര്‍ക്കിടയിലെ സംഘര്‍ഷം എങ്ങനെയാണ് വോട്ടായി മാറുക എന്നത് പറയാന്‍ സാധിക്കില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here