
നിയമസഭാ തെരഞ്ഞെടുപ്പിനെ യുഡിഎഫും ബിജെപിയും നേരിട്ടത് പണക്കൊഴുപ്പ് ഉപയോഗിച്ചാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും വലിയ തോതിൽ പണക്കൊഴുപ്പ് ഉപയോഗിച്ച് പ്രചരണം നടത്തിയെന്നും ഉത്തരേന്ത്യയിൽ കാണുന്നതുപോലെയുള്ള സാഹചര്യം കേരളത്തിൽ കാണുകയുണ്ടായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ന്യൂനപക്ഷ ഏകീകരണം യുഡിഎഫിന് അനുകൂലമാകില്ലെന്ന് ചൂണ്ടിക്കാട്ടിയ എം വി ഗോവിന്ദൻ മാസ്റ്റർ ബിജെപിയ്ക്ക് കേരളത്തിൽ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും പറഞ്ഞു. ‘പോളിംഗിന് ശേഷം വലിയ അവകാശവാദമാണ് യുഡിഎഫും മാധ്യമങ്ങളും മുന്നോട്ടുവെക്കുന്നത്.
കഴിഞ്ഞ തവണയും യുഡിഎഫ് സാങ്കല്പികമായി മന്ത്രിസഭ വരെ രൂപീകരിച്ചതാണ്, മുഖ്യമന്ത്രിസ്ഥാനം ചെന്നിത്തലയും ഉമ്മൻചാണ്ടിയും പങ്കുവെക്കും എന്നുവരെ തീരുമാനിച്ചു. കൂടാതെ മന്ത്രിമാരുടെ സ്റ്റാഫിനെ നിശ്ചയിച്ചു. എന്നാൽ ജയം ഇടതുപക്ഷത്തിനായിരുന്നു.
നൂറിൽ കൂടുതൽ സീറ്റുകൾ ലഭിച്ചില്ലെങ്കിൽ വനവാസത്തിന് പോകുമെന്നാണല്ലോ വി ഡി സതീശൻ പറഞ്ഞത്. വി ഡി സതീശൻ വനവാസത്തിനൊന്നും പോകാൻ പാടില്ല. യുഡിഎഫിന്റെ നേതാവായി ഇവിടെത്തന്നെ പ്രവർത്തിക്കണം. പ്രതിപക്ഷ നേതാവായിരിക്കണം എന്ന് ഞാൻ പറയില്ല. അതിൽ വേറെയും തർക്കങ്ങളുണ്ടെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പരിഹസിച്ചു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഇടതു സർക്കാർ തുടരണം എന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങളിൽ വലിയ അംഗീകാരമുണ്ടായെന്ന് പറഞ്ഞ അദ്ദേഹം തുടർഭരണം ഉറപ്പാണെന്നും പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

