
ബന്ധു നിയമനത്തിൽ കെപിസിസി യോഗത്തിൽ തന്നെ സണ്ണി ജോസഫിനെതിരെ വിമർശനം ഉയർന്നതായാണ് റിപ്പോർട്ട് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. എന്നാൽ സണ്ണി ജോസഫ് ബന്ധു നിയമനത്തെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ നിയമനം എന്നാണ് സണ്ണി ജോസഫിന്റെ വാദം. പക്ഷേ കണ്ണൂർ ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിൽ അദ്ദേഹം 10 പേരെയാണ് നിയമിച്ചതെന്നും എം വി ജയരാജൻ ആരോപിച്ചു.
പരിയാരം മെഡിക്കൽ കോളേജിൽ അർഹതപ്പെട്ടവരെ മറികടന്നാണ് മകൾക്ക് സീറ്റ് വാങ്ങി നൽകിയതെന്ന ഗുരുതര ആരോപണവും എം വി ജയരാജൻ ഉയർത്തി. സണ്ണി ജോസഫിന്റെ മകൾ അഞ്ചു റോസിന് പരിയാരം മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ നേടിക്കൊടുത്തു. 24,945 റാങ്ക് ലിസ്റ്റ് ഉള്ള അഞ്ചുവിനാണ് ചട്ടം ലംഘിച്ച് അഡ്മിഷൻ നൽകിയത്. എങ്ങനെയാണ് അഞ്ചു റോസിന് പരിയാരം മെഡിക്കൽ കോളേജിൽ എംബിബിഎസിന് പ്രവേശനം കിട്ടിയതെന്ന് അദ്ദേഹം ചോദിച്ചു.
കൂടാതെ സഹോദരനും സഹോദരിക്കും സണ്ണി ജോസഫ് വിവിധ സഹകരണ ബാങ്കുകളിൽ നിയമനം നൽകിയെന്നും എം വി ജയരാജൻ പറഞ്ഞു. അതേസമയം ബെന്നി തോമസിനെ നേരത്തെ പുളിക്കൽ സർവീസ് സഹകരണ ബാങ്കിൽ നിയമിച്ചതും പൊളിറ്റിക്കൽ ആയിട്ടാണോ എന്നും അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ 20 വർഷത്തിനിടയിലാണ് ഈ നിയമനങ്ങളെല്ലാം നടന്നത്. ബന്ധു നിയമനത്തിന്റെ ട്രാക്ക് റെക്കോർഡും ആയിട്ടാണ് വൈദ്യുതി മന്ത്രി മന്ത്രി പദവിയിലിരിക്കുന്നതെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് പല പരാതികളും കോൺഗ്രസുകാർ തന്നെ ഹൈക്കമാന്റിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

