‘ശ്രീരാമന്റെ പേരിൽ വോട്ടും ക്ഷേത്രവും കൊള്ളയടിക്കുന്നു’; ബിജെപിക്കെതിരെ ആഞ്ഞടിച്ച് എം.വി. ജയരാജൻ

MV Jayarajan Criticises BJP Over Ram Temple Issue

ശ്രീരാമന്റെ പേരിൽ വോട്ടും ക്ഷേത്രവും കൊള്ളയടിക്കുന്ന ബിജെപിയുടെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി എം വി ജയരാജൻ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ബിജെപിക്കും സംഘപരിവാറിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

1998 ഡിസംബർ ആറിന് അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെയാണ് ബിജെപി വളർന്നതെന്ന് ജയരാജൻ ആരോപിച്ചു. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപി 2014-ൽ അധികാരത്തിലെത്തിയത്. ഏഴ് മതങ്ങളുള്ള ഇന്ത്യയിൽ എല്ലാവർക്കും തുല്യ പ്രാധാന്യം നൽകുന്നതാണ് ഭരണഘടനയെന്നും, എന്നാൽ ബിജെപി വർഗ്ഗീയവാദികളുടെ താവളമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളെയും ദൈവങ്ങളെയും വിശ്വാസികൾക്ക് വേണ്ടിയല്ല, മറിച്ച് അധികാരത്തിൽ എത്താനുള്ള കുറുക്കുവഴികളായാണ് അവർ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നീക്കത്തെ അന്നും ഇന്നും എതിർക്കുന്നു’; ധനബില്ല് നിയമസഭയിൽ വരട്ടെയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടക്കുന്നത്. വിശ്വാസികൾ പണമായും സ്വർണ്ണമായും വെള്ളിയായും നൽകിയ വലിയൊരു തുക ബിജെപി നേതാക്കൾ തട്ടിയെടുത്തുവെന്ന് അദ്ദേഹം ആരോപിക്കുന്നു. ക്ഷേത്രനിർമ്മാണ ഘട്ടത്തിൽ നടന്ന ഈ അഴിമതികൾ പ്രധാനമന്ത്രി അറിഞ്ഞില്ലേ എന്നും അതോ അറിഞ്ഞിട്ടും കണ്ണടയ്ക്കുകയാണോ എന്നും അദ്ദേഹം ചോദിക്കുന്നു. ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് എം.വി. ജയരാജൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

ശ്രീരാമന്റെ പേരിൽ വോട്ടും ക്ഷേത്രവും കൊള്ളയടിക്കുന്ന ബിജെപി.
=====
1998 ഡിസംബർ ആറിന് അയോധ്യയിൽ 450 വർഷക്കാലത്തെ പഴക്കമുള്ള ബാബറി മസ്ജിദ് തകർത്തുകൊണ്ടാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിലൂടെ ബിജെപി വളരുകയും 2014-ൽ അധികാരത്തിൽ എത്തുകയും ചെയ്തത്. മതവും വിശ്വാസവും ദുരുപയോഗം ചെയ്താണ് ബിജെപിയുടെ അധികാര കയറ്റം. ഏഴ് മതങ്ങളുള്ള ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നതാണ് നമ്മുടെ ഭരണഘടന. മതനിരപേക്ഷത ഭരണഘടനയുടെ നട്ടെല്ലാണ്.
ബിജെപിയാവട്ടെ വർഗ്ഗീയവാദികളുടെ താവളവും. ക്ഷേത്രങ്ങളെയും ദൈവങ്ങളെയും ഉപയോഗിക്കുന്നത് വിശ്വാസികൾക്ക് വേണ്ടിയല്ല. അധികാരത്തിൽ എത്താനുള്ള കുറുക്കുവഴികൾ മാത്രമാണ്. അയോധ്യയിലെ ക്ഷേത്രനിർമ്മാണവും മറ്റു മുസ്ലിം ആരാധനാലയങ്ങൾ ക്ഷേത്രങ്ങൾ ആക്കണമെന്നുള്ള ആവശ്യവും ഈ നീക്കങ്ങളുടെ ഭാഗമാണ്.
അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മിതിക്കായി വിശ്വാസികൾ പണമായും സ്വർണ്ണമായും വെള്ളിയായും നൽകിയത് കോടികളാണ്. ക്ഷേത്രം നിർമ്മിക്കാൻ ബിജെപി സർക്കാരും പണം നൽകി. പ്രധാനമന്ത്രിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ക്ഷേത്രനിർമ്മാണ ഘട്ടത്തിൽ ബിജെപിയുടെയും സംഘപരിവാറിന്റെയും നേതാക്കൾ നടത്തിയ അഴിമതി പ്രധാനമന്ത്രി അറിഞ്ഞില്ലേ? അതോ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുകയാണോ?
അയോധ്യ ക്ഷേത്രത്തിൽ എത്തിയ വിശ്വാസികൾ കാണിക്കയായും കോടികൾ നൽകിയിട്ടുണ്ട്. കണക്ക് ഹാജരാക്കാൻ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായ് അത് ഹാജരാക്കിയില്ല. മുഖ്യപ്രതികളായ ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത്ത് റായിയെയും ട്രസ്റ്റ് അംഗം അനിൽ മിശ്രയെയും കൽത്തുറുങ്കിൽ അടയ്ക്കുന്നതിനു പകരം രാജിവെച്ച് രക്ഷപ്പെടാൻ സൗകര്യം ഒരുക്കുകയാണോ ബിജെപി സർക്കാർ? ഒരു കുറ്റവാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് പറയുന്ന ബിജെപി മുഖ്യമന്ത്രിയുടെ വിടുവായത്തം ജനങ്ങൾക്ക് ആവശ്യമില്ല. കുറ്റവാളികൾ എത്ര ഉന്നതരായാലും തുറുങ്കിലടയ്ക്കുകയാണ് വേണ്ടത്. കോടികളുടെ അഴിമതി നടത്താൻ സൗകര്യമൊരുക്കിയ യുപി സർക്കാരും ബിജെപി നേതൃത്വവും സമാധാനം പറയണം.
ശ്രീരാമന്റെ വോട്ടും ക്ഷേത്രവും കൊള്ളയടിച്ച് വിശ്വാസികളെ വഞ്ചിക്കുന്ന തട്ടിപ്പ് സംഘമായ ബിജെപിയെ ഒറ്റപ്പെടുത്തുക.
എം.വി. ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News