‘ചടങ്ങുകള്‍ ഒഴിവാക്കി; ആറ് അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം’; മകന്റെ വിവാഹം ലളിതമാക്കി ഡി. കെ മുരളി എംഎല്‍എ

മകന്റെ വിവാഹം ലളിതമാക്കി നടത്താന്‍ ഡി.കെ മുരളി എംഎല്‍എ. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നാളെയാണ് ഡി. കെ മുരളി എംഎല്‍എയുടെ മകന്‍ ബാലമുരളി വിവാഹിതനാകുന്നത്. കിളിമാനൂര്‍ സ്വദേശിനിയായ അനുപമ പ്രകാശാണ് വധു. വിവാഹത്തിന് മതപരമായ ചടങ്ങുകള്‍ ഒഴിവാക്കിയെന്നും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വളരെ കുറച്ച് ആളുകള്‍ മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുകയെന്നും മുരളി എംഎല്‍എ പറഞ്ഞു.

വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം നല്‍കും. ഇത് കൂടാതെ ഇ.കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് സഹായധനം നല്‍കിയെന്നും മുരളി എംഎല്‍എ അറിയിച്ചു.

ഡി.കെ മുരളി എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാന്യരേ, പ്രിയപ്പെട്ടവരേ, ഒരു അറിയിപ്പിനാണ് ഈ കുറിപ്പ്.

ഞങ്ങളുടെ മകന്‍ ബാലമുരളി വിവാഹിതനാകുന്നു. കിളിമാനൂര്‍, പോങ്ങനാട്, മുളയ്ക്കലത്തുകാവ്, ചന്ദ്രവിലാസത്തില്‍ ശ്രീ. പ്രകാശിന്റെയും ശ്രീമതി. അനിതയുടെയും മകള്‍ അനുപമ പ്രകാശാണ് വധു. 2023 ഏപ്രില്‍ 12ന് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തുന്നു. വിവാഹാനുബന്ധമായി ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങള്‍ മാത്രം ഒത്തുചേരുന്ന ഒരു ചെറിയ സദസ്സിന്റെ സാന്നിധ്യത്തില്‍ സബ് രജിസ്ട്രാറുടെ മുമ്പാകെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നു. വാമനപുരം മണ്ഡലത്തിലും പരിസരത്തുമുള്ള അഗതികളെ സംരക്ഷിക്കുന്ന ആറ് സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് വിവാഹ ദിവസത്തെ ഉച്ചഭക്ഷണത്തിനുള്ള സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഇ.കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിനും സഹായധനം നല്‍കി.

ഞങ്ങളുമായി ഹൃദയഐക്യമുള്ളവര്‍, സഖാക്കള്‍, വിവിധ പ്രസ്ഥാനങ്ങളിലെ പരിചിതരായ ബഹുമാന്യ നേതാക്കള്‍, സ്നേഹിതര്‍, അഭ്യുദയകാംക്ഷികള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍, എന്നീ ശ്രേണിയില്‍ ഒട്ടേറെപ്പേരെ നേരില്‍ കണ്ട് പറയേണ്ടതുണ്ടെങ്കിലും വിവാഹത്തിന് മുമ്പോ ശേഷമോ ചടങ്ങുകളും സല്‍ക്കാരങ്ങളും സംഘടിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് അതിനു ശ്രമിച്ചിട്ടില്ല. ബന്ധപ്പെട്ട എല്ലാവരും ക്ഷമിക്കണമെന്നപേക്ഷിക്കുന്നു. എല്ലാവരുടെയും ആശീര്‍വാദവും, പിന്തുണയും ഇക്കാര്യത്തില്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. സ്നേഹപൂര്‍വ്വം ഡി.കെ. മുരളി&ആര്‍.മായ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here