
വയനാട് ദുരന്തത്തിന്റെ പേരിൽ കോൺഗ്രസ് നടത്തിയ ഫണ്ട് ശേഖരണം വലിയ തോതിലുള്ള ഒരു സംഘടിതമായ കൊള്ളയാണെന്ന് എൻ.എസ്. നുസൂർ. ഈ വിഷയത്തിൽ വസ്തുതകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. വയനാട് ദുരന്ത ഫണ്ടായി 5 കോടി 38 ലക്ഷം രൂപയാണ് പിരിച്ചതെന്നാണ് ഔദ്യോഗികമായി പറയുന്ന കണക്ക്. എന്നാൽ, പ്രചരിക്കുന്ന സ്ക്രീൻഷോട്ടുകൾ പ്രകാരം 54 കോടിയിലധികം രൂപ പിരിച്ചെടുത്തിട്ടുണ്ടെന്ന് നുസൂർ ചൂണ്ടിക്കാട്ടുന്നു. ആപ്പിലെ പ്രൈമറി അക്കൗണ്ട് കൂടാതെ സെക്കന്ററി അക്കൗണ്ടുകൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് ഓവർസീസ് കോൺഗ്രസിന്റെ യു.എ.ഇ ഘടകത്തിൽ നിന്ന് 1 കോടി 27 ലക്ഷം രൂപയും, ജിദ്ദയിൽ നിന്ന് 99.80 ലക്ഷം രൂപയും കൈപ്പറ്റിയിട്ടുണ്ട്. ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വൻതോതിൽ പണം വന്നിട്ടുണ്ടെങ്കിലും ഈ കണക്കുകൾ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി കണ്ടിട്ടില്ല.
ശേഖരിച്ച ഈ തുക ചാരിറ്റി പ്രവർത്തനങ്ങൾക്കോ പാർട്ടി പ്രവർത്തനങ്ങൾക്കോ വേണ്ടി ഉപയോഗിച്ചിട്ടില്ലെന്ന് നുസൂർ ആരോപിക്കുന്നു. പണം എവിടെ പോയി എന്ന കാര്യത്തിൽ ജനങ്ങളെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ ഇവരെ “കള്ളന്മാർ” എന്ന് വിളിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2018-ലെ പ്രളയകാലത്ത് പിരിച്ച ഫണ്ടിന്റെ കണക്കുകളും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദേശത്തുനിന്ന് ഫണ്ട് കൈപ്പറ്റിയിട്ടില്ല എന്ന് ഷാഫി പറമ്പിൽ പറയുകയാണെങ്കിൽ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഫണ്ട് ശേഖരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് എൻ.എസ്. നുസൂറിന്റെ പ്രധാന ആവശ്യം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




