
രാജ്യത്ത് വിദ്വേഷം ചൊരിയുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് മുന്നിലെന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായ സന്നദ്ധ സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദ്വേഷ പ്രസംഗങ്ങളില്‍ 98 ശതമാനവും മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലക്ഷ്യമിട്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വാഷിങ്ടണ്‍ ഡിസി ആസ്ഥാനമായ സന്നദ്ധ സംഘടന സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഓര്‍ഗനൈസ്ഡ് ഹേറ്റിന് കീഴിലുള്ള ഇന്ത്യ ഹേറ്റ് ലാബ് ആണ് വസ്തുതാന്വേഷണത്തിലൂടെ വിവരം പുറത്തുവിട്ടത്. രാജ്യത്ത് വിദ്വേഷ പ്രസംഗങ്ങളില്‍ 74 ശതമാനം വര്‍ധനവുണ്ടായിയെന്നാണ് റിപ്പോര്‍ട്ട്. 2023ല്‍ 688 വിദ്വേഷ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തെങ്കില്‍ 2024 ആകുമ്പോള്‍ 1165 വിദ്വേഷ പ്രസംഗങ്ങളായി വര്‍ദ്ധിച്ചു.
ഇതില്‍ 98.5 ശതമാനം വിദ്വേഷ പ്രസംഗവും മുസ്ലിങ്ങളെ ലക്ഷ്യമിട്ടും ക്രൈസ്തവര്‍ക്കെതിരെയുമാണുണ്ടായത്. വിദ്വേഷ പ്രസംഗങ്ങളില്‍ ഏറ്റവും മുന്നില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നരേന്ദ്രമോദിയും അമിത് ഷായുമാണ്. യോഗി ആദിത്യനാഥ് 86ഉം മോദി 63ഉം വിദ്വേഷ പ്രസംഗം നടത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നരേന്ദ്രമോദിയാണ് വിദ്വേഷ പ്രസംഗം തുടങ്ങിവച്ചത്. കഴിഞ്ഞ ഏപ്രില്‍ 21ന് പ്രധാനമന്ത്രി മോദി രാജസ്ഥാനിലെ ബന്‍സ്വാഡയില്‍’നുഴഞ്ഞുകയറ്റക്കാരെ’ന്നും ‘കൂടുതല്‍ കുട്ടികളുള്ളവരെ’ന്നും മുസ്ലിങ്ങളെ ലക്ഷ്യമിട്ട് നടത്തിയ പരാമര്‍ശം അതീവ അസ്വസ്ഥതയുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇതിനുശേഷം വിദ്വേഷ പ്രസംഗങ്ങളില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായി. ബിജെപി, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലും മോദി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ക്രമസമാധാനമുള്ള കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് 80 ശതമാനം വിദ്വേഷ പ്രസംഗങ്ങളും. യുപി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് 47 ശതമാനവും വിദ്വേഷ പ്രസംഗവും റിപ്പോര്‍ട്ട് ചെയ്തതെന്നും സന്നദ്ധ സംഘടന ചൂണ്ടിക്കാട്ടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

