
അഫ്ഗാനിസ്ഥാന്‍ വിദേശകാര്യ മന്ത്രി ആമിര്‍ ഖാന്‍ മുത്തഖി ദില്ലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിവാദം പുകയുന്നു. വനിതാ മാധ്യമപ്രവർത്തകർക്ക് പ്രവേശനം നിഷേധിച്ചാണ് താലിബാൻ മന്ത്രി വാർത്താ സമ്മേളനം നടത്തിയത്. അതേസമയം, ഇക്കാര്യത്തിൽ തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് കേന്ദ്ര സർക്കാർ പ്രതികരിച്ചു.
അഫ്ഗാന്‍ എംബസിയിലായിരുന്നു വാർത്താ സമ്മേളനം. മന്ത്രിയുടെ സന്ദര്‍ശനത്തിനായി ദില്ലിയില്‍ തങ്ങിയിരുന്ന മുംബൈയിലെ അഫ്ഗാന്‍ കോണ്‍സല്‍ ജനറല്‍ ആണ് തിരഞ്ഞെടുത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് വാർത്താസമ്മേളനത്തിനുള്ള ക്ഷണക്കത്ത് നൽകിയത്. അഫ്ഗാന്‍ എംബസി പ്രദേശം ഇന്ത്യന്‍ സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
വാർത്താസമ്മേളനത്തില്‍ ഒരു വനിതാ മാധ്യമപ്രവർത്തകയും ഇല്ലായിരുന്നു. വിവരമറിഞ്ഞ് എത്തിയ ചില വനിതാ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതായും ആരോപണമുണ്ട്. വാർത്താ സമ്മേളനത്തിന് തൊട്ടുപിന്നാലെ, നിരവധി മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. എത്തിയ വനിതാ റിപ്പോര്‍ട്ടര്‍മാർ വസ്ത്രധാരണ ചട്ടം പാലിച്ചെന്നും ഇവർ ചൂണ്ടിക്കാണിച്ചു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് മേല്‍ വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

