
അഹമ്മദാബാദിലെ വിമാനാപകടത്തിൽ മരിച്ച യുകെ പൗരന്മാരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിൽ തെറ്റുണ്ടായെന്ന് കുടുംബങ്ങളുടെ ആരോപണം. തങ്ങൾക്ക് ലഭിച്ചത് മറ്റാരുടെയോ മൃതദേഹമാണെന്നാണ് രണ്ട് കുടുംബങ്ങളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. നാട്ടിലേക്ക് കൊണ്ടുപോയ മൃതദേഹങ്ങളിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ രണ്ട് പേരുടെ ഫലങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണിത്. കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ജയിംസ് ഹീലിയാണ് ഇക്കാര്യം അറിയിച്ചത്.
അഹമ്മദാബാദിലെ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് ഡിഎൻഎ സാമ്പിൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ സീൽ ചെയ്താണ് അയച്ചതെന്നും, ആശയക്കുഴപ്പത്തിൽ എയർലൈനിന് പങ്കില്ലെന്നും ഇന്ത്യയിലെ വൃത്തങ്ങൾ പറഞ്ഞു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് സ്ഥാപിത മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ അന്തസ്സിനെ മാനിച്ചാണ് അവശിഷ്ടങ്ങൾ കൈകാര്യം ചെയ്തതെന്നും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞു.
വിമാനാപകടത്തിൽ മരിച്ചവരുടെ 13 മൃതദേഹാവശിഷ്ടങ്ങളാണ് യു കെയിലേയ്ക്ക് അയച്ചതെന്ന് ബ്രിട്ടീഷ് കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ജെയിംസ് ഹീലി പറയുന്നു. ഇതിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ ഡിഎൻഎയുമായി പൊരുത്തപ്പെട്ടില്ല. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ ഒരുമിച്ച് പാക് ചെയ്ത് അയച്ചതും പരാതിയായി.
ജൂൺ 12 ന് അഹമ്മദാബാദിൽ ഗാറ്റ്വിക്കിലേക്ക് പോവുകയായിരുന്ന AI171 വിമാനം തകർന്നുവീണ് 241 പേർ ആണ് മരിച്ചത്. വിമാനാപകടത്തിൽ മരിച്ചവരിൽ 53 പേർ ബ്രിട്ടീഷ് പൗരന്മാരാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. നിരവധി ബ്രിട്ടീഷ് പൗരന്മാരുടെ ശവസംസ്കാര ചടങ്ങുകൾ ഇന്ത്യയിൽ നടത്തിയതായും 12 യാത്രക്കാരുടെ മൃതദേഹങ്ങൾ യുകെയിലേക്ക് അയച്ചതായും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

