
മഹാരാഷ്ട്രയിലെ മഹായുതി സർക്കാരിനുള്ളിൽ വലിയ ഭിന്നത പൊട്ടിപ്പുറപ്പെടുന്നതായി അവകാശപ്പെട്ട് ശിവസേന (യുബിടി) നേതാവ് ആനന്ദ് ദുബെ രംഗത്തെത്തി. ശിവസേനയെ പിളർത്തി അധികാരത്തിലെത്തിയ മഹായുതിയിൽ പൊട്ടിത്തെറികൾ തുടങ്ങിയെന്നും ചില മന്ത്രിമാരും 20-ലധികം എംഎൽഎമാരും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ദുബെ പറഞ്ഞു. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന പഴമൊഴി ഓർമ്മപ്പെടുത്തിയാണ് ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സർക്കാരിനെതിരെ ദുബൈ വിമർശനങ്ങൾ തൊടുത്തു വിട്ടത്.
കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ നിന്ന് ഷിൻഡേ പക്ഷത്തിലെ ചില മന്ത്രിമാർ വിട്ടുനിന്നത് ഭരണപക്ഷത്തെ അസംതൃപ്തിയാണെന്ന് ദുബെ ചൂണ്ടിക്കാട്ടി. ഏക്‌നാഥ് ഷിൻഡേയുമായി ചേർന്ന് ബിജെപി നടത്തിയ ‘രാഷ്ട്രീയ ഗൂഢാലോചനയുടെ’ തിരിച്ചടിയായി ഇതിനെ കാണുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
ബിജെപി–ശിവസേന സഖ്യത്തിൽ ഭിന്നത രൂക്ഷമാണെന്നും കേന്ദ്ര ഏജൻസികളുടെ നീക്കങ്ങൾ ഷിൻഡേ പക്ഷത്തെ ദുര്‍ബലപ്പെടുത്തിയിരിക്കുകയാണെന്നും ദുബെ വ്യക്തമാക്കി. മുനിസിപ്പൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ ആഭ്യന്തര കലഹം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കാബിനറ്റ് യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത് ഭരണകക്ഷിയിലെ അസംതൃപ്തിയാണ് ചൂണ്ടിക്കാട്ടുന്നതെന്നും ആനന്ദ് ദുബേ പറഞ്ഞു.
ഏക്‌നാഥ് ഷിൻഡേയുടെ മകൻ ശ്രീകാന്ത് ഷിൻഡെയുടെ കല്യാൺ–ഡോംബിവലി മണ്ഡലത്തിൽ ബിജെപി കടന്നുകയറുന്നുവെന്നും മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് രവീന്ദ്ര ചവാൻ ശിവസേന അംഗങ്ങളെ സ്വന്തം പാളയത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നുവെന്നും ദുബെ ആരോപിച്ചു.
ALSO READ; ആദായ നികുതി വകുപ്പാണെന്ന് പറഞ്ഞു പറ്റിച്ച് ബെംഗളൂരുവില്‍ പട്ടാപകല്‍ കവര്‍ന്നത് 7 കോടിയോളം രൂപ
മഹായുതിയിലെ മൂന്ന് ഘടകങ്ങളായ ബിജെപി, ഷിൻഡേയുടെ ശിവസേന, അജിത് പവാറിന്റെ എൻസിപി എന്നിവയുടെ ബന്ധം വരും ദിവസങ്ങളിൽ കൂടുതൽ അസ്ഥിരമാകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. നിരവധി നേതാക്കൾ പാർട്ടി വിടാൻ ഉദ്ദേശിക്കുന്നതായും ചിലർ ശിവസേന (യുബിടി) യുമായി ബന്ധപ്പെടുന്നുവെന്നും ദുബെ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

