
ഇന്ത്യയിലെ നികുതി സംവിധാനത്തെക്കുറിച്ചുള്ള ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ബെംഗളൂരു നഗരത്തിലെ ലോജിസ്റ്റിക്സ് കമ്പനിയായ അഫ്‌ലോഗ് ഗ്രൂപ്പ് സ്ഥാപകൻ രോഹിത് ഷറോഫ് . കഴിഞ്ഞ ഒന്നര വർഷത്തിനിടെ ജിഎസ്ടിയും ആദായ നികുതിയും ചേർന്ന് ഏകദേശം 4 കോടി രൂപ അടച്ചിട്ടും നിരന്തരമായ ഉപദ്രവവും നോട്ടീസുകളും നേരിടേണ്ടി വന്നതായി അദ്ദേഹം പറഞ്ഞു.
“ഇന്ത്യയിൽ ജനസംഖ്യയുടെ 4–5 ശതമാനം പേർ മാത്രമാണ് ആദായ നികുതി അടയ്ക്കുന്നത്. എന്നാൽ കൃത്യമായി നികുതി അടക്കുന്നവരെയാണ് അധികമായി പരിശോധനയ്ക്കും വിശദീകരണത്തിനും വിധേയരാക്കുന്നത്. ചെറുകിട സംരംഭകരാണ് കൂടുതലായി ലക്ഷ്യമാക്കപ്പെടുന്നത്,” രോഹിത് തൻ്റെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
ഓരോ മാസവും ജിഎസ്ടി, ഓരോ ത്രൈമാസത്തിലും ടിഡിഎസ്, വർഷാവസാനത്തിൽ ആദായ നികുതി, ഇവയെല്ലാം കൃത്യമായി അടച്ചാലും അധികാരികളുടെ ഉപദ്രവം ഒഴിവാകുന്നില്ല. നികുതി അടയ്ക്കുന്നതിനെക്കാൾ വലിയ ബുദ്ധിമുട്ടാണ് സംവിധാനവുമായി പോരാടുന്നത്. പല കമ്പനികളും ഇതുകൊണ്ട് അടച്ചുപൂട്ടുകയാണ്.” രോഹിത് പറഞ്ഞു.
2026-ൽ ഇന്ത്യ വിട്ട് വിദേശത്ത് ബിസിനസ് വളർത്താനാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇത് രാജ്യസ്നേഹത്തിന്റെ വിഷയമല്ല, സ്വയം രക്ഷപ്പെടാനുള്ള ശ്രമമാണ്. ഇവിടെ സംവിധാനങ്ങൾ തകർന്നിരിക്കുന്നു. യഥാർത്ഥ വികസനമില്ല. ‘ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്’ ഇല്ല.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂരിപക്ഷത്തെ സന്തോഷിപ്പിക്കാനാണ് ഇവിടെ നികുതി സംവിധാനങ്ങളെന്നും ചെറുകിടക്കാർ ന്യൂനപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രാധാന്യമില്ലാത്തവർ. അവരെ കണ്ടില്ലെന്ന് നടിക്കാനും ഒഴിവാക്കാനും എളുപ്പമാണ്. അതുകൊണ്ടുതന്നെ, പല ഇന്ത്യക്കാരും ഇപ്പോൾ മറ്റ് രാജ്യത്ത് വിജയകരമായി ബിസിനസ് നടത്തുകയാണെന്ന് രോഹിത് കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

