
ബിഹാറില്‍ മഹാഗഡ്ബന്ധന് വലിയ തിരിച്ചടിയുണ്ടാകുമ്പോള്‍ സ്വന്തം തകര്‍ച്ചയാണ് കോണ്‍ഗ്രസ് നേരിടുന്നത്. രണ്ടക്ക സീറ്റുപോലും കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. മഹാഗഡ്ബന്ധനില്‍ കോണ്‍ഗ്രസ് സൗഹൃദ മത്സരത്തിന് തുനിഞ്ഞതും, ജന്‍സൂരജ് പാര്‍ട്ടിയും, ഒവൈസിയുമുള്‍പ്പെടെ മഹാസഖ്യത്തിന്റെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തിയതും തിരിച്ചടിയായി. വോട്ട് കൊള്ളയുള്‍പ്പെടെ ആരോപണം വോട്ടാക്കി മാറ്റാനും കഴിയാതെ പോയെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു
കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടി നില മെച്ചപ്പെടുത്താമെന്ന ധാരണയില്‍ കോണ്‍ഗ്രസ് മുന്നണി മര്യാദ പോലും പാലിക്കാതെ സഖ്യസ്ഥാനാര്‍ഥികള്‍ക്കെതിരെ പോലും സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് പടുകുഴിയിലേക്ക് തന്നെയാണ് വീണത്. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസിന്റെ പിടിവാശി വോട്ടെടുപ്പിലും നീണ്ടതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. കഴിഞ്ഞ തവണ വാശിപിടിച്ച് 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 19 സീറ്റുകള്‍ മാത്രം നേടി മഹാസഖ്യത്തെ തോല്‍വിയിലേക്ക് നയിച്ചപ്പോള്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും അതേ നിലപാട് തന്നെ സ്വീകരിച്ച് മതേതര വോട്ടുകളിലടക്കം വിഭജനമുണ്ടാക്കി, രാഹുല്‍ ഗാന്ധി നടത്തിയ യാത്രയും, വോട്ട് കൊള്ള ആരോപണവും വോട്ടായി മാറിയില്ല. ഒരൊറ്റ സീറ്റിലേക്ക് ചുരുങ്ങേണ്ടി വരുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്കും, രാഹുല്‍ ഗാന്ധിക്കും, കെ സി വേണുഗോപാലിനും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. തോല്‍വിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ പഴിചാരുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.
സഖ്യത്തിലെ ധാരണക്കുറവിനപ്പുറം തേജസ്വി യാദവിനൊപ്പം നിര്‍ത്താന്‍ തലയെടുപ്പുള്ള നേതാവും കോണ്‍ഗ്രസിന് ഇല്ലാതെ പോയി. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ തമ്മില്‍തല്ലും തിരിച്ചടിയായപ്പോള്‍ വലിയ തോല്‍വിയുടെ പടുകുഴിയിലേക്കാണ് കോണ്‍ഗ്രസ് വീണത്. ആര്‍ജെഡിക്കും സിപിഐഎംഎല്ലിനും ശക്തികേന്ദ്രങ്ങളില്‍ തിരിച്ചടി നേരിട്ടു.. ജന്‍ സൂരജ് പാർട്ടിയും, ഓവൈസിയുടെ AIMIM ഉം വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തിയത് എന്‍ഡിഎയ്ക്ക് ഗുണമായെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തലെങ്കില്‍ പോലും ദുര്‍ബലമായ സംഘടനാ സംവിധാനം തന്നെയാണ് കോണ്‍ഗ്രസിന് വിനയായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

