
ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീഴുന്നത് തുടർക്കഥയാകുന്നു. ഗോപാൽഗഞ്ച് ജില്ലയിലെ ആർ സി സി ബ്രിഡ്ജാണ് ഇത്തവണ നിർമാണത്തിലിരിക്കെ തകർന്നുവീണത്. 2.89 കോടി രൂപയായിരുന്നു ഈ പാലത്തിന്റെ നിർമാണച്ചെലവായി വകയിരുത്തിയിരുന്നത്. പൊളിഞ്ഞുവീഴുന്ന പഞ്ചവടിപ്പാലങ്ങളുടെ നാടായി ബിഹാർ മാറി.
ഗാൻഗ്വ ഗ്രാമത്തിലെ ഘോഗരി നദിക്ക് കുറുകേയാണ് പാലം നിർമിച്ചുകൊണ്ടിരുന്നത്. 29 മീറ്റർ ആയിരുന്നു നീളം. കോൺക്രീറ്റിങ് നടക്കുന്നതിനിടെ ആയിരുന്നു അപകടം. വലിയ ശബ്ദം കേൾക്കുകയും പിന്നാലെ സ്ലാബിന്റെ ഒരു ഭാഗം താഴെ വീണു എന്നുമാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. മിനിറ്റുകൾക്കകം പാലത്തിന്റെ വലിയൊരു ഭാഗം തകർന്ന് നിലംപൊത്തി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ബിഹാറിൽ ഇത്തരത്തിൽ പാലം തകർന്നുവീഴുന്നത് സ്ഥിരം കാഴ്ചയാണ്. 2023-24 വർഷങ്ങളിൽ ചെറുതും വലുതുമായ ഒരു ഡസനോളം പാലങ്ങൾ പൊളിഞ്ഞുവീണിരുന്നു. സുൽത്താൻപൂർ-അജുവാനി ഘട്ട് പാലം രണ്ട് തവണ തകർന്നുവീണു. സിക്തി ബ്ലോക്കിനടുത്തുള്ള മറ്റൊരു പാലവും ഉദ്ഘാടനത്തിന് മുമ്പേ നിലംപൊത്തി. പാലങ്ങളുടെ തുടർച്ചയായ തകർച്ച ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്. നിർമാണപ്രവൃത്തിയിലെ വ്യാപകമായ ക്രമക്കേടുകളും കൂടിയാണ് പുറത്തുവരുന്നത്.
അതേസമയം ആർ സി സി ബ്രിഡ്ജിന്റെ കോൺക്രീറ്റങ്ങിന് ഉപയായോഗിച്ച നിർമാണ സാമഗ്രികൾക്ക് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇവിടെ പാലം പണി പുനഃരാരംഭിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


