
ബിഹാര്‍ വോട്ടര്‍പട്ടിക തീവ്രപരിഷ്കരണത്തില്‍ നിയമവിരുദ്ധതയുണ്ടെങ്കില്‍ റദ്ദാക്കുമെന്ന് സുപ്രീംകോടതി. ആധാര്‍ പൗരത്വത്തിനുളള ആധികാരിക രേഖയായി കാണാനാകില്ലെന്നും സുപ്രീംകോടതിയുടെ നിരീക്ഷണം. അതേസമയം കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട സ്ത്രീയെ ഹർജിക്കാരനായ യോഗേന്ദ്ര യാദവ് കോടതിയിൽ ഹാജരാക്കി. ഇവരെ മരിച്ചതായി പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്ന് യാദവ് കോടതിയിൽ വാദിച്ചു.
ബിഹാർ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഒരുകൂട്ടം ഹർജികളിലാണ് സുപ്രീംകോടതി വാദം കേട്ടത്. 65 ലക്ഷത്തിലധികം വോട്ടർമാരെ കരട് പട്ടികയിൽ നിന്ന് പുറത്താക്കിയതിതിനെതിരെ കടുത്ത വിമർശനങ്ങൾ സുപ്രീംകോടതി ഉയർത്തി. വൻതോതിലുളള ഒഴിവാക്കലാണ് എസ് ആർ പ്രക്രിയയിലൂടെ നടന്നിട്ടുള്ളതെന്നും, ഇത് എവിടെ നടപ്പിലാക്കിയാലും ഫലം ഒന്നുതന്നെയായിരിക്കുമെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ നിയമവിരുദ്ധത ഉണ്ടെങ്കിൽ തീവ്രപരിഷ്കരണം റദ്ദാക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ചില പ്രശ്നങ്ങൾക്ക് പരിഹാര നടപടികൾ ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. അതേസമയം ആധാർ കാർഡ് നിർണായക തെളിവായി കണക്കാക്കാൻ കഴിയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദത്തെ സുപ്രീംകോടതി ശരിവെച്ചു. പരിശോധന പ്രക്രിയയ്ക്ക് ആധാർ, ഇലക്ഷൻ ഐഡി എന്നിവ സ്വീകാര്യമായ രേഖകളായി പരിഗണിക്കണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. അതിനിടെ കരട് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട സ്ത്രീയെ ഹാജരാക്കിയുള്ള നാടകീയ രംഗങ്ങൾക്കും സുപ്രീംകോടതി സാക്ഷ്യം വഹിച്ചു.
മരിച്ചെന്ന് പ്രഖ്യാപിച്ചാണ് ഇവരെ കരട് വോട്ടർ പട്ടികയിൽ ഒഴിവാക്കിയെന്ന് ഹർജിക്കാരനും പൗരവകാശ പ്രവർത്തകനുമായ യോഗേന്ദ്ര യാദവ് വാദിച്ചു. എന്നാൽ ഹർജിക്കാരൻ നാടകം കളിക്കുന്നത് എന്തിനെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകൻ ചോദിച്ചു. വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ ഹർജിയിൽ സുപ്രീംകോടതി നാളെയും വാദo കേൾക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

