
എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രൈവറ്റ് സെക്രട്ടറി അനസ് അലിക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി. നേതാജി കോണ്‍ഗ്രസ് സേനാ പാര്‍ട്ടി മഹാരാഷ്ട്ര അധ്യക്ഷൻ സന്ദീപ് പാട്ടീല്‍ ആണ് പരാതി നല്‍കിയത്. കെ സി വേണുഗോപാലുമായി ചര്‍ച്ചയ്ക്ക് സമയം ക്രമീകരിക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും സൗകര്യം ചെയ്തു തന്നില്ലെന്നാണ് പരാതി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി ഉള്‍പെടെയുള്ളവര്‍ക്കാണ് സന്ദീപ് പാട്ടീല്‍ പരാതി നല്‍കിയത്.
ചില രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കെസി വേണുഗോപാലിനെ കാണാനുള്ള ശ്രമങ്ങള്‍ അനസ് അലി മുടക്കിയെന്നാണ് പരാതി. കെ സി വേണുഗോപാലിന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ അനസിനെ ഫോണില്‍ ബന്ധപ്പെട്ട് സന്ദീപ് പാട്ടീല്‍ ചര്‍ച്ചക്ക് സമയം തേടി. വി എസ് ശിവകുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് അനസ് അലി കെ സി വേണുഗോപാലുമായുള്ള ചര്‍ച്ചക്ക് സമയം ക്രമീകരിക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും അതുപ്രകാരം ദില്ലിയില്‍ എത്തിയ ശേഷം അനസില്‍ നിന്നും മോശം പ്രതികരണമാണ് ഉണ്ടായതെന്നും സന്ദീപ് പാട്ടീല്‍ പ്രതികരിച്ചു.
Read Also: ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും
നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. എ ഐ സി സി ആസ്ഥാനത്തും കെ സി വേണുഗോപാലിന്റെ വസതിയിലും മണിക്കൂറുകളോളം കാത്തിരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു, പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് തന്നെ മങ്ങലേല്‍പിക്കുന്ന സമീപനമാണ് അനസില്‍ നിന്നുണ്ടായതെന്നും സന്ദീപ് പാട്ടീലിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മൂന്ന് ദിവസം ദില്ലിയില്‍ നിന്നിട്ടും കെ സി വേണുഗോപാലുമായി ചര്‍ച്ചയ്ക്ക് അനസ് സൗകര്യം ചെയ്ത് നല്‍കിയില്ല.
ഐ എന്‍ ടി യു സി ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന കാച്ചാണി സനിലും തനിക്കൊപ്പം ഉണ്ടായിരുന്നെന്നും സനലിനെയും അനസ് അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

