
നാസിക്കിൽ നിന്ന് ആരംഭിച്ച സിപിഐഎം–ഓൾ ഇന്ത്യ കിസാൻ സഭയുടെ ‘ലോങ് മാർച്ച്’ മുംബൈയിൽ എത്തുന്നതിന് മുൻപ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത. ആയിരക്കണക്കിന് കർഷകരും തൊഴിലാളികളും പങ്കെടുത്ത പ്രതിഷേധ ജാഥ ഇപ്പോൾ താനെയിലേക്ക് നീങ്ങുകയാണ്.
സിപിഐഎം, ഓൾ ഇന്ത്യ കിസാൻ സഭ നേതൃത്വത്തിൽ നാസിക്കിൽ നിന്നാരംഭിച്ച ‘ലോങ് മാർച്ച്’ കഴിഞ്ഞ ദിവസം കാസറ ഘാട്ടിനടുത്തുള്ള ഘടൻദേവിയിൽ എത്തി. തിങ്കളാഴ്ച വൈകുന്നേരം ഇവിടെ തമ്പടിച്ച ശേഷമാണ് ഇന്ന് വീണ്ടും താനെയിലേക്കുള്ള യാത്ര പുനരാരംഭിക്കുന്നത്. ജനുവരി 25ന് ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് കർഷകരും തൊഴിലാളികളും മത്സ്യത്തൊഴിലാളികളുമാണ് അണിനിരന്നത്.
ഇതിനകം അര ലക്ഷത്തോളം പേർ മാർച്ചിൽ പങ്കാളികളാണെന്നും, മുംബൈയിലേക്കുള്ള പ്രയാണം തുടരുമെന്നും എം എൽ എ വിനോദ് നിക്കോളെ പറഞ്ഞു. അഖിലേന്ത്യ കിസാൻസഭ ദേശീയ അധ്യക്ഷൻ അശോക് ധാവ്‍ളെയുടെ നേതൃത്വത്തിലാണ് മാര്‍ച്ചിന് തുടക്കമായത്. സിപിഎം മുൻ കേന്ദ്രകമ്മിറ്റി അംഗ ജെ പി ഗാവിത്, സംസ്ഥാന സെക്രട്ടറി അജിത് നവാലെ, സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഡി എൽ കരാഡ്, നാസിക് ജില്ലാ സെക്രട്ടറി ഇന്ദ്രജിത് ഗാവിത്, അഖിലേന്ത്യ കിസാൻസഭ സംസ്ഥാന പ്രസിഡൻ്റ് ഉമേഷ് ദേശ്‍മുഖ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
ALSO READ: വിജയ് ചിത്രം ‘ജനനായക’ന് കനത്ത തിരിച്ചടി, റിലീസിന് അനുമതിയില്ല
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ഇന്ന് പ്രതിനിധികളെ കണ്ടേക്കുമെന്നാണ് സൂചന. വനാവകാശ നിയമത്തിന്റെ നടപ്പാക്കൽ, ജലസേചന പദ്ധതികളുടെ പൂർത്തീകരണം, ജില്ലാ പരിഷത്ത് സ്‌കൂളുകളിലെ ഒഴിവുകൾ നികത്തൽ എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷമാണ് നാസിക്–മുംബൈ ദേശീയപാതയിലൂടെ യാത്ര പുനരാരംഭിച്ചത്. നിരവധി സ്ത്രീകൾ ചെങ്കൊടികൾ വഹിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും നഗ്നപാദരായാണ് ഇവരെല്ലാം പോരാട്ട സമരത്തിൽ പങ്കാളികളായത്. പ്രക്ഷോഭം പിൻവലിക്കാൻ സംസ്ഥാന സർക്കാർ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതുവരെ തീരുമാനം എടുക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

