
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഇടത് പാർട്ടികൾ. മുസ്ലിം വംശഹത്യയ്ക്ക് ഉൾപ്പെടെ ആഹ്വാനം ചെയ്യുന്ന വീഡിയോ പ്രചരിപ്പിച്ചതിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ട്.. സിപിഐ എമ്മും, സിപിഐയും ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
നിരന്തരം മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ, മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്യുന്ന എഐ നിർമിത വീഡിയോ കഴിഞ്ഞ ദിവസമാണ് അസം ബി ജെ പി വ്യാപകമായി പ്രചരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സിപിഐ എമ്മും സിപിഐയും സുപ്രീംകോടതിയെ സമീപിച്ചത്. നിരന്തരം വർഗീയ പരാമർശങ്ങൾ നടത്തുന്ന ഹിമന്ത ബിശ്വ ശർമയ്ക്ക് എതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അടിയന്തരമായി ഹർജി പരിഗണിക്കണമെന്നും ചീഫ് ജസ്റ്റിസിന് മുന്നിൽ ആവശ്യപ്പെട്ടു.
വീഡിയോ പ്രചരിപ്പിച്ചതിൽ പരാതികൾ നൽകിയെങ്കിലും ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നും ഹർജിയിൽ പരാമർശമുണ്ട്. സിപിഐ എം മുതിർന്ന നേതാവ് സുഭാഷിണി അലിയും സിപിഐ നേതാവ് ആനി രാജയുമാണ് ഹർജികൾ നൽകിയത്. ഹർജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അറിയിച്ചു.
ഹിമന്ത ബിശ്വ ശർമയ്ക്ക് എതിരെ കഴിഞ്ഞ ദിവസവും സുപ്രീം കോടതിക്ക് മുന്നിൽ ഹർജികൾ എത്തിയിരുന്നു. മുസ്ലിം വിരുദ്ധ പരാമർശത്തിൽ ഉൾപ്പെടെ വലിയ പ്രതിഷേധമാണ് അസം മുഖ്യമന്ത്രിക്കെതിരെ രാജ്യ വ്യാപകമായി ഉയരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

