
കേരളത്തിന് എതിരായ കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ. സംസ്ഥാനത്തിന്റെ അവകാശങ്ങൾ നിഷേധിക്കുന്നതിനും ഫെഡറലിസത്തിനെതിരായ കടന്നുകയറ്റത്തിനുമെതിരായ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കി.
സംസ്ഥാനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക അവഗണക്ക് എതിരെയാണ് സമരം. കേന്ദ്ര സർകാർ വിവേചനത്തിലൂടെ 5 വർഷത്തിൽ കേരളത്തിനുണ്ടായ വരുമാന നഷ്ടം 57,000 കോടിയാണ്. വികസനത്തിലും ക്ഷേമപ്രവർത്തനത്തിലും രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം.
കേന്ദ്ര സർക്കാരിൽ നിന്നും ന്യായമായി ലഭിക്കേണ്ടത് മാത്രമാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന് എതിരായ സാമ്പത്തിക പ്രതികാരം കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.
അതേസമയം മോദി സർക്കാരിൻ്റെ കാലത്ത് കേരളത്തിന് മുൻ കാലങ്ങളെക്കാൾ വലിയ തോതിൽ വിഹിതം നൽകി എന്ന കേന്ദ്ര ആദ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ സമരവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഞ്ഞടിച്ചിരുന്നു. ധനകാര്യകമ്മീഷനുകൾ വഴിയുള്ള വിഹിത വിതരണം ആരുടെയും ഔദാര്യമല്ലെന്നും ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ധനകാര്യ കമീഷൻ്റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി, കേരളത്തിന് ലഭിക്കേണ്ട അർഹതപ്പെട്ട തുക നിഷേധിക്കുകയാണ് കേന്ദ്രസർക്കാർ എന്നതാണ് നാം ഉന്നയിക്കുന്ന പ്രശ്നമെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


