
ദില്ലി കലാപ ഗൂഢലോചന കേസിൽ ഉമർ ഖാലിദിനും, ഷാർജീൽ ഇമാമിനും ജാമ്യമില്ല. ഇരുവർക്കുമെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സുപ്രീം കോടതി. മറ്റ് അഞ്ച് പ്രതികൾക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. 2020ലാണ് യുഎപിഎ ചുമത്തി ഉമർ ഖാലിദിനെ ഉൾപ്പെടെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
ഓരോ പ്രതികളുടെയും വാദം പ്രത്യേകമായി പരിഗണിച്ചായിരുന്നു സുപ്രീം കോടതി ജഡ്ജിമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറഞ്ഞത്. ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും എതിരായ കുറ്റം വ്യത്യസ്തമാണന്നും ഇരുവർക്കുമെതിരെ പ്രഥദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. മറ്റു പ്രതികളായ 5 പേർക്കും കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഗുല്‍ഷിഫ ഫാത്തിമ, മീരാന്‍ ഹൈദര്‍, മുഹമ്മദ് സലിം ഖാന്‍ , ഷിഫാ ഉര്‍ റഹ്‌മാന്‍ ,ശതാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.
അഞ്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം ഇല്ലാതാക്കുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യവ്യവസ്ഥ പാലിച്ചില്ലെങ്കിൽ വിചാരണകോടതിക്ക് ജാമ്യം റദ്ദാക്കമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിചാരണ വൈകുന്നത് ജാമ്യം ലഭിക്കുന്നതിനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു വർഷത്തിന് ശേഷം ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി. വിചാരണയിലെ കാലതാമസം ഒഴിവാക്കണമെന്നും കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

