
മകൻ പാർത്ഥ് പവാറിന് ക്ലീൻ ചിറ്റ് ലഭിക്കാൻ ഡൽഹിയിലേക്ക് പോയി അജിത് പവാർ. ചെറിയ കാര്യങ്ങൾക്ക് പോലും തീരുമാനമെടുക്കാൻ തലസ്ഥാനത്ത് ചെന്ന് അമിത് ഷായെ കാണേണ്ട ഗതികേടിലാണ് മഹാരാഷ്ട്രയിലെ മന്ത്രിമാർ. മഹായുതി സഖ്യത്തിലുണ്ടായ വിള്ളലാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവിൽ ഫഡ്‌നാവിസ് വെറും നിഴൽ മുഖ്യമന്ത്രിയാണെന്നും സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം നടത്തുന്നത് അമിത് ഷാ ആണെന്നുമാണ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഹർഷവർദ്ധൻ സപ്കൽ ആരോപിക്കുന്നത്.
ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയോട് പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. അധികാരത്തിനു വേണ്ടി മാത്രമായിരുന്നു സഖ്യമെന്നും അവരുടെ ആശയങ്ങൾ ഒരുപോലെയല്ലെന്നും അതുകൊണ്ടാണ് അവർക്കിടയിൽ ദിവസങ്ങളായി അസ്വാരസ്യങ്ങൾ നടക്കുന്നതെന്നും ഹർഷവർദ്ധൻ സപ്കൽ പറഞ്ഞു. അമിത് ഷായാണ് അന്തിമ തീരുമാനമെടുക്കുന്നത്. ചെറിയ പരാതികൾ പോലും പരിഹാരം കാണാൻ ഡൽഹിയിലേക്ക് പോകേണ്ട അവസ്ഥയിലാണ് നേതാക്കൾ. മഹാരാഷ്ട്രയുടെ ആത്മാഭിമാനം ബലികഴിച്ചാണ് സർക്കാർ തീരുമാനങ്ങൾ ഡൽഹിയിൽ നിന്ന് എടുക്കേണ്ടി വന്നിരിക്കുന്നതെന്നും സപ്കൽ കുറ്റപ്പെടുത്തി.
അതെ സമയം മഹാസഖ്യത്തിന്റെ വിജയത്തിനായുള്ള തന്ത്രപരമായ ആസൂത്രണത്തിനും ഭരണപരമായ ഏകോപനത്തിനും വേണ്ടിയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും തമ്മിലുള്ള കൂടിക്കാഴ്ചയെന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ “സാങ്കൽപ്പിക”മാണെന്നും റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ വിശദീകരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

