
മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് ആറാം ക്ലാസുകാരി ജീവനൊടുക്കി. മുംബൈ ഉപനഗരമായ കല്യാണിലാണ് സംഭവം. താനെ ജില്ലയിലെ കല്യാൺ വെസ്റ്റിൽ താമസ സ്ഥലത്തെ കെട്ടിടത്തിന്റെ 19-ാം നിലയിൽ നിന്ന് ചാടി ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പഠനത്തിലെ മോശം പ്രകടനത്തിലും കുറഞ്ഞ മാർക്കിലും മനം നൊന്താണ് 14 വയസ്സുകാരി കടുംകൈ ചെയ്തത്.
അമ്മ, മുത്തശ്ശി, സഹോദരി എന്നിവർക്കൊപ്പമാണ് വിദ്യാർത്ഥിനി താമസിച്ചിരുന്നത്. പതിവായി പഠിച്ചിട്ടും സ്കോറുകൾ മെച്ചപ്പെടുത്താൻ കഴിയാത്തതിനാൽ പെൺകുട്ടി കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദീപാവലിക്ക് മുമ്പുള്ള പരീക്ഷകളിൽ ലഭിച്ച കുറഞ്ഞ മാർക്ക്, പഠനത്തിൽ പുരോഗതി കൈവരിക്കാൻ അധ്യാപകരിൽ നിന്നുള്ള നിരന്തരമായ ഉപദേശങ്ങൾ എന്നിവ മാനസിക സമ്മർദ്ദം കൂട്ടിയിരുന്നുവെന്നാണ് കുടുംബാംഗങ്ങളുമായി സംസാരിച്ച പൊലീസ് പറയുന്നത്.
ഫ്ലാറ്റിന്റെ ജനാലയിൽ നിന്ന് ചാടിയ പെൺകുട്ടി താഴെ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനത്തിൽ ഇടിച്ചു നിലം പൊത്തുകയായിരുന്നു. കൗമാരക്കാരിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


