
ദേശീയ വിദ്യാഭ്യാസ നയം 2020 (എൻഇപി 2020) നടപ്പിലാക്കിയിട്ട് വർഷം അഞ്ച് വർഷം പിന്നിടുകയാണ്. ഈ അഞ്ചുവർഷ കാലയളവിൽ ഇന്ത്യയിലെ പൊതുവിദ്യാഭ്യാസ സംവിധാനം തകർച്ചയിലെത്തിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിന്റെ വ്യാപാരവൽക്കരണം, സമുദായ അടിസ്ഥാനത്തിൽ വിഭജനം എന്നിവ തുറന്നുകാട്ടുന്നതാണ് എൻഇപി പദ്ധതി. ആർഎസ്എസ് ബിജെപി സർക്കാരിന്റെ നവ ഫാസിസ്റ്റ് സ്വഭാവങ്ങൾ പ്രകടമാക്കുന്ന വിദ്യാഭ്യാസ നയമാണെന്ന് ഇതെന്നും വ്യാപകമായി വിമർശനം ഉയരുന്നുണ്ട്.
എൻഇപി 2020ന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) അഞ്ച് നഗരങ്ങളിലായി അഞ്ച് കോൺക്ലേവുകൾ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ എസ് വി കെ ഭവനിൽ “എഡ്ടെക്, എക്സ്ക്ലൂഷൻ ആൻഡ് എൻഇപി” സെമിനാർ സംഘടിപ്പിച്ചിരുന്നു.
നിരവധി പ്രമുഖർ പങ്കെടുത്ത കോൺക്ലേവിൽ “വിക്സിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബിൽ: അതിന്റെ അർത്ഥസൂചനകൾ” എന്ന വിഷയത്തിൽ പ്രൊഫ. പ്രഭാത് പട്നായിക് സംസാരിച്ചു. “എഡ്ടെക്, ഓൺലൈൻ വിദ്യാഭ്യാസം, ഇന്ത്യയുടെ യാഥാർത്ഥ്യം” എന്ന വിഷയത്തിൽ പ്രബീർ പുര്‍കായസ്ഥയും സംസാരിച്ചു. “എൻഇപിയും ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിലെ അതിന്റെ സ്വാധീനവും” എന്ന വിഷയത്തിൽ പ്രൊഫ. പുരേന്ദ്ര പ്രസാദ്, “എൻഇപി, എക്സ്ക്ലൂഷൻ, കുട്ടികളുടെ അവകാശങ്ങളിൽ ഉണ്ടാകുന്ന പ്രതിഫലങ്ങൾ” എന്ന വിഷയത്തിൽ ചാവ രവി എന്നിവരും സെഷനുകൾ നയിച്ചു.
കോൺക്ലേവിനോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം എസ്എഫ്ഐ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ ഉദ്ഘാടനം ചെയ്തു. കോൺക്ലേവ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സാജിയാണ്. വെനിസ്വേല ജനങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും സമ്മേളനത്തിൽ അംഗീകരിച്ചു.
എസ്എഫ്ഐ അഖിലേന്ത്യ നേതൃത്വത്തിലെ ശിൽപ എസ്, രോഹിദാസ് ജാധവ്, നാഗരാജു, അതീഖ് റഹ്മാൻ, രജനി കാന്ത്, എം മമത, മാനിഷ, ഡോ. ബസവരാജ്, എസ് സുജാത, ശിവപ്പ എന്നിവരാണ് വിവിധ സെഷനുകൾ അദ്ധ്യക്ഷത വഹിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 400 പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുത്തു. എൻഇപി 2020-നെതിരായ ചർച്ചകൾക്കുള്ള പ്രധാന വേദിയായിരുന്നു ഹൈദരാബാദ് കോൺക്ലേവ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

