
ജനറൽ സെക്രട്ടറി സ്ഥാനം കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് ലഭിച്ച അംഗീകാരമായാണ് കാണുന്നതെന്ന് എളമരം കരീം. സംഘടന ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്നത് പ്രക്ഷോഭത്തിൻ്റെ നാളുകളാണെന്നും എളമരം കരീം കൈരളി ന്യൂസിനോട് പറഞ്ഞു.
സിഐടിയുവിന്റെ ഏഴാമത് ജനറൽ സെക്രട്ടറിയാണ് എളമരം കരീം. ഈ സ്ഥാനത്തേക്ക് എത്തുന്ന ആദ്യ മലയാളി കൂടിയാണ് ഇദ്ദേഹം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന സിഐടിയുവിന്റെ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനമാണ് ജനറൽ സെക്രട്ടറിയായി എളമരം കരീമിനെ തെരഞ്ഞെടുത്തത്. പശ്ചിമ ബംഗാളിൽ നിന്നുള്ള സുദീപ് ദത്തയെ അഖിലേന്ത്യാ പ്രസിഡന്റായും തെരഞ്ഞെടുത്തു.
തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാനുളള ശ്രമങ്ങൾക്കെതിരെ എക്കാലവും പോരാട്ടത്തിൻ്റെ ജ്വലിക്കുന്ന നായകനായി എളമരം കരീം ഉണ്ടായിരുന്നു. രാജ്യ സഭാംഗമായി പ്രവർത്തിച്ച ഘട്ടത്തിൽ തൊഴിലാളികളുടേയും സാധാരണക്കാരുടേയും പ്രശ്നങ്ങൾ പാർലമെൻ്റിൽ എത്തിക്കുന്നതിൽ അദ്ദേഹം ശക്തമായ ഇടപെടൽ നടത്തി. ബിജെപി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളിലും നടപടികളിലും പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയതിന് രണ്ടുതവണയാണ് സഭയില്‍നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടത്.
ALSO READ: സിഐടിയുവിനെ നയിക്കാൻ എളമരം കരീം; അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു
വ്യവസായ മന്ത്രിയായിരിക്കെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചു. അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി ഉൾപ്പെടെ മന്ത്രിയെന്ന നിലയിലുള്ള എളമരം കരീമിൻ്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചത് വാർത്തയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

