
ബിഹാർ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലുൾപ്പെടെയുള്ള ക്രമക്കേടുകളിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ വാർത്താ സമ്മേളനം വിളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ വൈകിട്ട് മൂന്നുമണിക്ക് നാഷണൽ മീഡിയ സെന്ററിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികൾ മാധ്യമങ്ങളെ കാണും. വിവിധ സംസ്ഥാനങ്ങളിലെ വോട്ടർ പട്ടിക അട്ടിമറി ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറഞ്ഞേക്കും. എസ് ഐ ആർ പ്രക്രിയയിലൂടെ 65 ലക്ഷം വോട്ടർമാരെ പുറത്താക്കിയതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സുപ്രീംകോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു.
രാജ്യത്തെ വോട്ടർപട്ടിക ക്രമക്കേടുകളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുത്ത ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് വാർത്താ സമ്മേളനം നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിർബന്ധിതരായത്. നാളെ 3:00 മണിക്ക് ദില്ലി നാഷണൽ മീഡിയ സെന്ററിലായിരിക്കും വാർത്താ സമ്മേളനം.
ബിഹർ വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിലെ ക്രമക്കേടുകൾക്കു പിന്നാലെയുള്ള രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലും, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ നടന്ന അട്ടിമറിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
പാർലമെന്റിന് അകത്തും പുറത്തും ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ കടുത്ത പ്രക്ഷോഭങ്ങൾ ഉയർന്നു, ബിഹാറിൽ 65 ലക്ഷം വോട്ടർമാരെ എസ്ഐആർ പ്രക്രിയയിലൂടെ പുറത്താക്കിയതിൽ സുപ്രീംകോടതിയും രൂക്ഷമായി വിമർശിച്ചിരുന്നു. പുറത്താക്കപ്പെട്ട വോട്ടർമാരുടെ പേര് വിവരങ്ങൾ കാരണ സഹിതം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി താക്കീതും നൽകി. നിയമവിരുദ്ധമായി വോട്ടർ പട്ടികയിൽ നടത്തിയ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ മറുപടി പറയേണ്ടി വരും.
ബിഹാറിൽ ഇന്ത്യ ബ്ലോക്ക് സഖ്യകക്ഷികളുടെ നേതൃത്വത്തിൽ വോട്ടർ അധികാർ യാത്ര എന്ന പേരിൽ മഹാറാലി നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകാൻ തയ്യാറാകുന്നത്. 38 ജില്ലകളിലായി 13 ദിവസം നീണ്ടുനിൽക്കുന്ന റാലി എസ്ഐആറിലെ പിഴവുകൾ തുറന്നുകാട്ടും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

