
വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തെ ന്യായീകരിച്ചു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍പട്ടിക പരിഷ്‌കരണം കമ്മീഷന്റെ കടമയെന്നും അര്‍ഹതയില്ലാത്തവരാണ് പട്ടികയ്ക്ക് പുറത്തായതെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. രണ്ട് ദിവസത്തെ ബിഹാര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ കമ്മീഷന്‍ ഉടന്‍ തന്നെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന്റ കാലാവധി തീരുന്ന നവംബര്‍ 22ന് മുന്നേ വോട്ടെടുപ്പ് പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു. അതേ സമയം വോട്ടര്‍പട്ടിക തീവ്രപരിഷ്‌കരണത്തെ ന്യായീകരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്. ജനങ്ങളുടെ പങ്കാളിത്തത്തോടെ പരിഷ്‌കരണം പൂര്‍ത്തിയാക്കിയെന്നും 3.66 ലക്ഷം ആളുകള്‍ പട്ടികയില്‍ നിന്ന് പുറത്തെയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി. വോട്ടര്‍പട്ടിക പരിഷ്‌കരണം കമ്മീഷന്റെ കടമയാണെന്ന് പറഞ്ഞ ഗ്യാനേഷ് കുമാര്‍ അര്‍ഹതയില്ലാത്തവരാണ് പട്ടികയ്ക്ക് പുറത്ത് പോയതെന്നും കൂട്ടിച്ചേര്‍ത്തു.
Also Read: കരൂർ ദുരന്തം: ടിവികെ നേതാക്കൾ സുപ്രിംകോടതിയിൽ, നാളെ പരിഗണിക്കും
അതേ സമയം അധാര്‍ പൗരത്വ രേഖയോ, പ്രായമോ , മേല്‍വിലാസമോ തെളിയിക്കാനുള്ള രേഖയല്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിലപാട് ആവര്‍ത്തിച്ചു. രണ്ട് ദിവസത്തെ ബിഹാര്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുമായും കൂടിക്കാഴ്ച നടത്തി. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വ്യാഴാഴ്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ചൊവ്വാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

