
കാമുകിയെ കാണാൻ ഒരു വർഷം മുൻപ് പാകിസ്ഥാനിലേക്ക് കടന്ന ഉത്തർപ്രദേശ് അലിഗഡ് സ്വദേശിക്കായെ കാത്ത് കുടുംബം. പാകിസ്ഥാനിലേക്ക് ഒരു വര്‍ഷം മുൻപാണ് തൻ്റെ പ്രണയിനിയെ കാണുന്നതിനായി ബാദല്‍ ബാബു എന്ന യുവാവ് അതിര്‍ത്തി കടന്നത്. പിടിയിലായ ബാദല്‍ ബാബുവിൻ്റെ ഒരു വർഷത്തെ തടവ് പൂർത്തിയാക്കിയെന്നും തിരിച്ചുവരുന്നതിനുള്ള നടപടി വേഗം സ്വീകരിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.
ബാർല ഖിത്കാരി സ്വദേശിയായ ബാദൽ ബാബു ഫേസ്ബുക്ക് വഴിയാണ് പാകിസ്ഥാൻകാരിയായ സന റാണി എന്ന 21 കാരിയുമായി സൗഹൃദത്തിലാകുന്നത്. പഞ്ചാബ് പ്രവിശ്യയിലെ മാണ്ഡി ബഹാവുദ്ദീനിലെ മൗവാങ് ഗ്രാമത്തിൽ സനയെ കാണാൻ ബാബു പാകിസ്ഥാനിലേക്ക് ഒളിച്ചുകടക്കുകയായിരുന്നു. വിസയോ പാസ്‌പോർട്ടോ ഇല്ലാതെ പാകിസ്ഥാനിലേക്ക് പ്രവേശിച്ചതിന് 2024 ഡിസംബർ 27ന് പാകിസ്ഥാൻ പൊലീസ് ബാദലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തങ്ങളുടെ മകൻ്റെ ഒരു വർഷത്തെ തടവ് ശിക്ഷ പൂർത്തിയായെന്നും അവനെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ ഉടൻ തന്നെ ആരംഭിക്കണമെന്ന് അഭിഭാഷകൻ ഫിയാസ് റാമെ മുഖേന പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയത്തെ ബാബുവിന്റെ കുടുംബം അറിയിച്ചു. തങ്ങളുടെ മകൻ തിരിച്ചെത്തുന്നതിന് മുൻപ് വീഡിയോ കോളില്‍ തങ്ങളോട് സംസാരിക്കാൻ അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. മകനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പിതാവ് വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകി.
കഴിഞ്ഞ ഒരു വർഷമായി മകനില്ലാതെയാണ് താൻ കഴിയുന്നതെന്ന് പിതാവ് പറഞ്ഞു. ബാദൽ ഉടൻ തന്നെ തങ്ങളോടൊപ്പം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മകന്റെ തിരിച്ചുവരവ് സാധ്യമാക്കാൻ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് പിതാവ് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

