
സ്കൂളിൽ പത്ത് മിനിറ്റ് വൈകി വന്നതിന് 12 വയസുകാരിയ്ക്ക് അധ്യാപികയുടെ ക്രൂര ശിക്ഷ. 100 സിറ്റ്-അപ്പുകൾ എടുത്തതിനു പിന്നാലെ കുട്ടി മരിച്ചു. വിദ്യാർത്ഥികൾക്ക് കൂടുതൽ സ്നേഹവും പരിചരണവും നൽകി സ്‌കൂളുകളിൽ ആഘോഷിക്കേണ്ട ശിശുദിനത്തിൽ ആയിരുന്നു മഹാരാഷ്ട്രയിൽ ഈ സംഭവം നടന്നത്.
വസായിലെ ശ്രീ ഹനുമന്ത് വിദ്യാ മന്ദിർ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ കാജൽ ഗോണ്ടാണ് ദാരുണമായി മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് അധ്യാപിക കാജലിനോട് 100 സിറ്റ്-അപ്പുകൾ എടുക്കാൻ ആവശ്യപ്പെട്ടത്. ഈ ശിക്ഷ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ കാജലിന് അരക്കെട്ടിന്റെ താഴെയായി (lower back) കടുത്ത വേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. വീട്ടിലെത്തിയശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ നലസോപാരയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതോടെ കാജലിനെ മുംബൈയിലെ ജെ ജെ ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അധ്യാപിക നൽകിയ കഠിനമായ ശിക്ഷയാണ് കുട്ടിയുടെ ആരോഗ്യനില അതിവേഗം വഷളാക്കാനും മരണത്തിലേക്ക് നയിക്കാനും കാരണമായതെന്ന് കാജലിന്റെ കുടുംബം ആരോപിച്ചു. സിറ്റ്-അപ്പുകൾ എടുക്കുമ്പോൾ കാജൽ സ്കൂൾ ബാഗ് ധരിച്ചിരുന്നുവെന്നും, ഇത് വേദന വർദ്ധിപ്പിച്ചതായും കുടുംബം പറയുന്നു. സംഭവത്തിൽ രക്ഷിതാക്കളും പ്രദേശവാസികളും ശക്തമായ പ്രതിഷേധത്തിലാണ്. അധ്യാപികയ്ക്കും സ്‌കൂളിനുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഇവർ രംഗത്തെത്തിയിട്ടുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

