
കേരളത്തിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് (NH-966) ഉടൻ അനുമതി നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി ലോക്സഭയിൽ കെ രാധാകൃഷ്ണൻ എംപിയുടെ ചോദ്യത്തിന് നേരിട്ട് നൽകിയ മറുപടിയിൽ വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച് വരികയാണെന്നും കേന്ദ്രം പദ്ധതിയോട് അനുകൂല തീരുമാനം കൈക്കൊള്ളണമെന്നും ഗഡ്ഗരി വ്യക്തമാക്കി. ഇതോടെ 121 കിലോമീറ്റർ നീളുന്ന കേരളത്തിന്റെ മറ്റൊരു സ്വപ്ന പദ്ധതിയായ പാലക്കാട് – കോഴിക്കോട് ഗ്രീൻഫീൽഡ് അതിവേഗ ഇടനാഴി യാഥാർത്ഥ്യമാവാനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്.
എന്നാൽ കേരളത്തിൽ ദേശീയപാതാ വികസനത്തിന് ഏറ്റവും വലിയ വെല്ലുവിളി ഭൂമി ഏറ്റെടുക്കലിനുള്ള ഉയർന്ന ചെലവാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഒരു കിലോമീറ്റർ ഭൂമി വാങ്ങാൻ ഏകദേശം 50 കോടി രൂപയോളം വേണ്ടിവരുന്നു എന്നാണ് കണക്ക്. ഈ ഭീമമായ തുക കാരണം മൊത്തം ചെലവ് കുതിച്ചുയരുകയാണ്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി, ഭൂമി ഏറ്റെടുക്കലിന്റെ 50 ശതമാനം ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം എന്ന ധാരണയുണ്ടായിരുന്നു. ഈ ധാരണ പ്രകാരം, ഇതുവരെയായി 5580 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുക്കലിനായി ചെലവഴിച്ചത്. സംസ്ഥാന ബജറ്റിൽ നിന്ന് ഇത്രയധികം തുക നീക്കിവയ്ക്കുന്നത് ബുദ്ധിമുട്ടാണെന്ന കേരളത്തിന്റെ ആശങ്ക യാഥാർത്ഥ്യമാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബാധ്യത ലഘൂകരിക്കുന്നതിനായി ചില നിർണായക ഇളവുകൾ നൽകാൻ കേന്ദ്രം സന്നദ്ധത അറിയിച്ചു. റോഡിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ, സിമൻ്റ് എന്നിവയുടെ ജിഎസ്ടി ഇനത്തിൽ കേരള സർക്കാരിന് ലഭിക്കുന്ന 9% സംസ്ഥാന വിഹിതം ഈ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒഴിവാക്കി നൽകാമെന്ന് കേരളം അറിയിച്ചത് സ്വാഗതാർഹമാണെന്നും, ഇത് കേരളത്തിന്റെ ദേശീയപാത വികസനത്തിന് വേഗത കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

