
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി അധികാരത്തിലിരിക്കുന്ന ബിജെപി ഭരണത്തിൽ പട്ടിണിയിൽ നിന്ന് കൊടും പട്ടിണിയിലേക്ക് കൂപ്പുകുത്തുകയാണ് രാജ്യം. വിശന്നുവലയുന്ന ഇന്ത്യയുടെ നേർചിത്രം വ്യക്തമാക്കി ആഗോള പട്ടിണി സൂചിക റിപ്പോർട്ട് ഇതാ പുറത്തുവന്നിരിക്കുകയാണ്.
പട്ടിണി സൂചിക പുറത്തുവരുമ്പോൾ ഭയാനകമായ സാഹചര്യങ്ങളിലേക്കാണ് ഇന്ത്യ പോകുന്നത് എന്നത് വ്യക്തമാക്കുകയാണ്. ആഭ്യന്തരകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ട നേപ്പാളിനും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും ബഹുദൂരം പിറകിലേക്ക് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്തി. 127 രാജ്യങ്ങളുടെ പട്ടികയിൽ 25.8 സ്കോറുമായി 102-ാം സ്ഥാനത്താണ് രാജ്യം ഇപ്പോൾ ഉള്ളത്. ഗുരുതരം (Serious) എന്ന വിഭാഗത്തിലാണ് പട്ടിണി സൂചികയിൽ ഇന്ത്യ ഉള്ളത് .
പട്ടികയിൽ സൊമാലിയയാണ് ഏറ്റവും പിന്നിൽ ഉള്ളത്. 42.6 സ്കോറാണ് സൊമാലിയയ്ക്ക്. സൗത്ത് സുഡാൻ (37.5)- 121, കോംഗോ (37.5)- 121, മഡഗാസ്‌കര്‍ (35.8)- 120, ഹെയ്തി (35.7)- 119 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ പട്ടിണി ഉള്ള രാജ്യങ്ങൾ.
ലോകത്തിലെ ഏറ്റവും വലിയ സമ്പത് വ്യവസ്ഥകളിൽ ഒന്നായിട്ടും ഭക്ഷ്യഉത്പാദകരിൽ മുന്നിട്ടുനിൽക്കുന്ന രാജ്യമായിട്ടുപോലും ഇന്ത്യ ഇപ്പോഴും ഗുരുതരമായ പട്ടിണിയും ഭക്ഷ്യ ക്ഷാമവും നേരിട്ടുകൊണ്ടിരിക്കുകയാണ്. . 106-ാം സ്ഥാനത്തുള്ള പാകിസ്ഥാനും 109-ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനും മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ള അയൽരാജ്യങ്ങൾ. ചൈന -6, ശ്രീലങ്ക- 61, നേപ്പാൾ- 72, ബംഗ്ലാദേശ്- 85 എന്നിങ്ങനെ ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണ് മറ്റ് അയൽരാജ്യങ്ങൾ.
ALSO READ: കേന്ദ്ര സര്‍ക്കാര്‍ ഒളിക്കുന്നു; പാര്‍ലമെന്റ് ശീതകാല സമ്മേളനം വെട്ടിച്ചുരുക്കി
കുട്ടികളിലെ പോഷകാഹാരക്കുറവ്, ശിശുമരണ നിരക്ക്, ഭക്ഷണ വിതരണത്തിലെ അസമത്വം, മാതൃ ആരോഗ്യത്തിലെ കുറവ്, ശുചിത്വമില്ലായ്മ തുടങ്ങിയ കാരണങ്ങൾ ഇന്ത്യയെ വല്ലാതെ അലട്ടുന്നുണ്ട്. ദ്രുതഗതിയിലുള്ള ജനസംഖ്യാ വർദ്ധനവും പ്രാദേശിക അസമത്വങ്ങളും രാജ്യത്തെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഇതാണ് പട്ടിണി വർധിക്കാൻ പ്രധാന കാരണങ്ങളായി കണക്കാക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

