
അമേരിക്കൻ താല്പര്യങ്ങൾക്ക് കീഴടങ്ങിയ മോദി സർക്കാരിനെതിരെ വിമർശനം ശക്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഇന്ത്യ – യുഎസ് വ്യാപാര കരാർ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കക്ക് അടിയറവ് വെച്ച കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം വ്യാപകമായി. രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം കടുത്ത പ്രതിഷേധമുയർത്തി. തുടർന്ന് ലോക്സഭ 2 മണി വരെ നിർത്തിവെച്ചു.
ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തിയ പ്രഖ്യാപനത്തിൽ മോദി മറുപടി പറയണമെന്ന് ഡോക്ടർ ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമായിരുന്നു കരാർ എന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇന്ത്യക്കു മേൽ ചുമത്തിയ പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി അമേരിക്ക കുറയ്ക്കും.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ പൂജ്യം ശതമാനമാകും തീരുവ. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുന്നതിൽ മോദി ഉറപ്പ് നൽകിയെന്നും, 500 ബില്യണ്‍ ഡോളറിന്റെ യുഎസ് ഊര്‍ജ്ജവും സാങ്കേതികവിദ്യയും വാങ്ങുമെന്ന് ട്രംപ് പറഞ്ഞു. വ്യാപാര കരാർ വിദേശകാര്യമന്ത്രി എസ് ജയശങ്കർ സ്വാഗതം ചെയ്തു. തീരുവ കുറച്ച അമേരിക്കൻ നടപടിയെ പ്രശംസിക്കുക മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തത്. മോദിയുടെ ട്രംപ് കീഴ്പ്പെടൽ രാജ്യത്തെ കാർഷിക രംഗത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

