‘ഭാഷയോ സംസ്ഥാനമോ നോക്കിയല്ല, ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ആശയത്തിനുള്ള പിന്തുണയാണ് ഈ വിജയം’: ജെഎൻയുവിലെ ഇടത് തേരോട്ടത്തിൽ പ്രതികരിച്ച് വൈസ് പ്രസിഡൻ്റ് ഗോപിക ബാബു

JNU GOPIKA BABU

ജെഎൻയു സർവ്വകലാശാലയിൽ (JNU) ഇത്തവണത്തെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയും അതോടൊപ്പം ഇടത് സഖ്യവും ചേർന്ന് വലിയ ചരിത്രമാണ് സൃഷ്ടിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിൽ നാല് ജനറൽ സീറ്റുകളിലും ഇടതുപക്ഷം, അതായത് ഇടത് സഖ്യത്തിലുള്ള പാർട്ടികൾ, മുന്നേറികൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥി വിഷയങ്ങളിൽ എസ്എഫ്ഐ നടത്തിയ നിരന്തരമായ ഇടപെടലുകളുടെയും അതിന്റെ പ്രവർത്തനങ്ങളുടെയും പ്രതിഫലനം കൂടിയാണ് ഈ വിജയം എന്ന് വിലയിരുത്തപ്പെടുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും മലയാളി വിദ്യാർത്ഥിനിയുമായ ഗോപിക ബാബുവിന്റെ വിജയമാണ് ശ്രദ്ധേയമായ മറ്റൊരു നേട്ടം. എസ്എഫ്ഐയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച താൻ, മത്സരരംഗത്ത് ഏറ്റവും വൻ ഭൂരിപക്ഷത്തിലാണ് ലീഡ് നേടിയത് എന്ന് ഗോപിക ബാബു അറിയിച്ചു. 1400 വോട്ടുകളുടെ ലീഡ് ആണ് ഗോപിക ബാബുവിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലേതിനേക്കാൾ ചരിത്രപരമായിട്ടുള്ള ഈ ലീഡ്, എബിവിപി പോലുള്ള എതിരാളികളെ കടത്തിവെട്ടുന്ന ഒന്നാണ്.

ALSO READ: ബിജെപിയിൽ തട്ടിപ്പും വെട്ടിപ്പും മാത്രം ! കൗൺസിലർ കോടികളുടെ വായ്പയെടുത്തിട്ട് തിരിച്ചടച്ചിട്ടില്ലെന്ന് പരാതി, അഴിമതികളുടെ കൂമ്പാരമാകുമ്പോഴും മൗനം തുടർന്ന് സംസ്ഥാന നേതൃത്വം

താൻ ഏത് ഭാഷ സംസാരിക്കുന്നു എന്നോ, ഏത് സ്റ്റേറ്റിൽ നിന്ന് വരുന്നു എന്നോ നോക്കിയിട്ടല്ല വിദ്യാർത്ഥികൾ വോട്ട് ചെയ്തതെന്നും, മറിച്ച് താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനാണ് വോട്ട് ലഭിച്ചതെന്നും ഗോപിക ബാബു പ്രതികരിച്ചു. എസ്എഫ്ഐ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തിനും, താൻ നടത്തിയ ആക്ടിവിസത്തിനും ലഭിച്ച അംഗീകാരമായിട്ടാണ് ഈ വിജയത്തെ കാണുന്നതെന്നും ഗോപിക പറഞ്ഞു.

കേരളത്തിൽ നിന്ന് വന്ന താൻ ഇംഗ്ലീഷിലാണ് തന്റെ പ്രസംഗം നടത്തിയത്. ഈ ക്യാമ്പസിന്റെ വൈവിധ്യവും, കൾച്ചറും എസ്എഫ്ഐ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് നൽകിയ സ്വീകാര്യതയാണ് ഇതിലൂടെ തെളിഞ്ഞതെന്നും ഗോപിക കൂട്ടിച്ചേർത്തു. ഹിന്ദി സംസാരിക്കുന്ന വിദ്യാർത്ഥികളുടെ ഭൂരിപക്ഷം ജെഎൻയുവിലുണ്ട് എന്ന സമീപകാല ചർച്ചകൾക്കിടയിലാണ് ഈ വിജയം എന്നതും ശ്രദ്ധേയമാണ്.

എസ്എഫ്ഐക്ക് ഒരു വിജയം ഉണ്ടാകുന്നതിനൊപ്പം തന്നെ, മലയാളികളെ സംബന്ധിച്ചിടത്തോളം ജെഎൻയുവിൽ ഒരു ജനറൽ സീറ്റിൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കുന്നത് ഇരട്ടി മധുരമാണ്. മറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ (ഉദാഹരണത്തിന് ഡിയു യൂണിവേഴ്സിറ്റിയിൽ) ഇത്തരമൊരു വിജയം സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. എന്നാൽ, ജെഎൻയു ക്യാമ്പസിന്റെ വൈവിധ്യവും, സമ്പന്നമായ രാഷ്ട്രീയ സംസ്കാരവുമാണ് ഇതിന് കാരണം. ഇവിടെ വിദ്യാർത്ഥികൾ ആക്ടിവിസത്തെ കൃത്യമായി അംഗീകരിക്കുന്നു എന്നും ഗോപിക ബാബു അഭിപ്രായപ്പെട്ടു. എസ്എഫ്ഐയും ഇടത് സഖ്യവും വിദ്യാർത്ഥി പ്രശ്നങ്ങളിൽ കൃത്യമായി ഇടപെഴകിയതിന്റെ വലിയൊരു പ്രതിഫലനം തന്നെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News