
ഛത്തീസ്ഗഡിലെ കന്യാസ്ത്രീമഠം സന്ദർശിച്ച് ഇടത് എം പിമാർ. ഡോ. ജോൺ ബ്രിട്ടാസ് എംപി, ജോസ് കെ മാണി, പി സന്തോഷ് കുമാർ എന്നിവരാണ് മഠം സന്ദർശിച്ചത്. ഇത് രണ്ടാം തവണയാണ് ഇടത് എംപിമാർ കന്യാസ്ത്രീമഠം സന്ദശിക്കുന്നത്. ഇത് വലിയൊരു പോരാട്ടമാണെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ജാമ്യം കിട്ടി, കള്ളക്കേസിന്റെ എഫ്ഐആർ വരെ റദ്ദാക്കുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതിനായി കന്യാസ്ത്രീകൾക്കൊപ്പം കൈകോർത്ത് നിൽക്കും. നാളെത്തെ വിധി എന്താണെന്ന് അറിയുന്നത് വരെ ഇവിടെ ഉണ്ടാകും എന്നും അദ്ദേഹം അറിയിച്ചു. ഈ പോരാട്ടം എന്ന് പറയുന്നത് കന്യാസ്ത്രീയ്ക്ക് നീതി ലഭിക്കാൻ വേണ്ടി മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വേണ്ടി കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു. ജാമ്യത്തെ എതിർക്കില്ലെന്നാണ് അമിത് ഷാ ഞങ്ങളോട് പറഞ്ഞത്. അപ്പോൾ ആഭ്യന്തര മന്ത്രിയുടെ വാക്കുകൾക്ക് വിലയില്ലെന്നാണോ മനസിലാക്കേണ്ടത് എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം നൽകുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ. ബിലാസ്പുരിലെ എന്‍ഐഎ കോടതിയിൽ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ജാമ്യം നൽകുന്നതിനെ എതിര്‍ത്തത്. ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായിട്ടും ജാമ്യാപേക്ഷയെ എതിര്‍ത്ത നിലപാടാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ എന്‍ഐഎ കോടതിയിൽ സ്വീകരിച്ചത്.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചത് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പൊലീസ് നോക്കിനില്‍ക്കെയാണ് ബജ്‌റംഗ്ദളിന്റെ ആളുകള്‍ കന്യാസ്ത്രീകളെ ചോദ്യം ചെയ്യുന്ന നിലയുണ്ടായത്. കന്യാസ്ത്രീകളെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കും. ഓഗസ്റ്റ് 3,4 ദിവസങ്ങളില്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും എല്‍ഡിഎഫ് പ്രതിഷേധ സംഗമം നടത്തുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ബജരംഗ് ദളിന്റെ വാദമാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും ഉന്നയിക്കുന്നത്. പെണ്‍കുട്ടികളെ ജോലിക്ക് കൊണ്ടുപോകുമ്പോഴാണ് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തത്.NIA നിയമത്തിലെ വകുപ്പുകള്‍ ചുമത്തി കന്യാസ്ത്രീകളെ വര്‍ഷങ്ങളോളം ജയിലിലടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മണിപ്പൂര്‍, മഹാരാഷ്ട്ര, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ അക്രമം അരങ്ങേറുന്നു. ഇടതുപക്ഷസ്വാധീനം ശക്തമായി ഉള്ളതുകൊണ്ടാണ് കേരളത്തില്‍ സംഘപരിവാറിന് രാഷ്ട്രീയ ലക്ഷ്യം നേടാനാകാത്തത്.
കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കോണ്‍ഗ്രസിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഛത്തിസ്ഗഡിലെ പ്രതിപക്ഷം കോണ്‍ഗ്രസ്സാണ്.കോണ്‍ഗ്രസ് യാതൊരുവിധ പ്രതിഷേധവും വിഷയത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസിന്റെ കാലത്തും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ കേസെടുക്കുന്ന നില പോലും ഉണ്ടായിട്ടുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് നിലപാട് സ്വീകരിക്കാന്‍ കഴിയാത്തത്. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

