
കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യണമെന്ന് രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പി. ഇതിനായി ഭരണഘടനയുടെ ആർട്ടിക്കിൾ 282 ഭേദഗതി ചെയ്യാനുള്ള ബിൽ അദ്ദേഹം അവതരിപ്പിച്ചു. ഇതോടൊപ്പം, വന്യ ജീവി സംരക്ഷണ ഭേദഗതി ബില്ലും ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ ഭേദഗതി ബില്ലും എംപി രാജ്യസഭയിൽ അവതരിപ്പിച്ചു.
സംസ്ഥാന – സംയുക്ത പട്ടികകളിൽ ഉൾപ്പെട്ട വിഷയങ്ങളിലെ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കുള്ള പണം സംസ്ഥാന ബജറ്റിലൂടെ വിനിയോഗിക്കണമെന്നാണ് എംപി ഭരണഘടനാ ഭേദഗതി ബില്ലിൽ നിർദേശിച്ചത്. ഈ പദ്ധതികളുടെ നടത്തിപ്പ് സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി വിഭാവനം ചെയ്യാനാകണം. ഈ പദ്ധതികളുടെ ബ്രാൻഡിങ്ങും അതാത് സംസ്ഥാനങ്ങൾക്ക് നിർവഹിക്കാൻ കഴിയണം. അതിൽ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കാണ് മുൻതൂക്കം ലഭിക്കേണ്ടതെന്നും അദ്ദേഹം ഭേദഗതിയിൽ നിർദേശിക്കുന്നു.
അതേസമയം വന്യജീവികളെ ശല്യക്കാരായ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിൽ മാത്രം നിക്ഷിപ്തമായ നിലവിലെ രീതി മാറ്റുകയാണ് വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന്റെ മുഖ്യോദ്ദേശം. വന്യജീവി – മനുഷ്യ സംഘർഷം കൈകാര്യം ചെയ്യാൻ പ്രത്യേക സമിതിക്ക് രൂപം കൊടുക്കുന്നതടക്കമുള്ള നിർദ്ദേശങ്ങളും ബില്ലിലുണ്ട്.
പൗരന്റെ ഭരണഘടന ഉറപ്പാക്കുന്ന സ്വകാര്യത സംരക്ഷിക്കുക മുഖ്യ ലക്ഷ്യമായുള്ളതാണ് ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരംക്ഷണ ഭേദഗതി ബിൽ. ഇതിനുള്ള ഭേദഗതികളുടെ പരമ്പരതന്നെ മുന്നോട്ടുവയ്ക്കുന്ന ബിൽ നിലവിലുള്ള നിയമത്തെ കാലോചിതമായി പുതുക്കാനുള്ള നിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

