
ഇൻഡിഗോ പ്രതിസന്ധിയെ തുടർന്ന് വിമാന ടിക്കറ്റ് നിരക്കില്‍ പരിധി നിശ്ചയിച്ച സംഭവത്തിൽ, കേന്ദ്രത്തിന്‍റെ ഇരട്ട നിലപാടുകളിൽ ചോദ്യങ്ങളുന്നയിച്ച് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി രംഗത്തെത്തി. ടിക്കറ്റ് നിരക്ക് നിയന്ത്രണത്തില്‍ കളളം പറയുന്നതാരെന്ന് അദ്ദേഹം എക്സ് പോസ്റ്റിലൂടെ ചോദിച്ചു. ടിക്കറ്റ് നിരക്കില്‍ ഇടപെടാന്‍ ആകില്ലെന്നാണ് കേന്ദ്രം നേരത്തെ വ്യക്തമാക്കിയത്. ഇന്‍ഡിഗോ പ്രതിസന്ധിക്ക് പിന്നാലെ മുഖം രക്ഷിക്കാൻ വിമാന ടിക്കറ്റ് നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിരിക്കുകയാണ്. അപ്പോള്‍ നിയന്ത്രണാതീതം എന്ന് ഇത്രയും കാലം കള്ളം പറഞ്ഞതാര്? നിയമമോ, റെഗുലേറ്ററിയോ, സർക്കാരോ? എന്നും അദ്ദേഹം ചോദിച്ചു.
ഇത് സര്‍ക്കാരിന് ടിക്കറ്റ് നിരക്ക് നിയന്ത്രണത്തില്‍ ഇടപെടാന്‍ അധികാരമുണ്ടെന്ന് തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കേന്ദ്രത്തിന് നേരത്തെ ഇടപെടാമായിരുന്നെന്നും എം പി ചൂണ്ടിക്കാട്ടി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കും സമാനമായ പരിധി സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമോ എന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു.
ALSO READ; രാജ്യത്തെ വ്യോമയാന മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിസന്ധിക്കുള്ള യഥാർത്ഥ കാരണമെന്ത്?
സീസൺ സമയത്ത് പ്രവാസി സമൂഹത്തെ പിഴിഞ്ഞൂറ്റുന്ന ഗൾഫ് റൂട്ടുകളിലും നിരക്ക് പരിധി നിശ്ചയിക്കാൻ സാധിക്കുമോ എന്ന് അദ്ദേഹം കുറിച്ചു. ഇന്ത്യൻ പ്രവാസികളെ വർഷങ്ങളായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ, “ഡീ-റഗുലേഷൻ” എന്ന മറവിൽ സർക്കാർ ഇതുവരെ ഈ ഇടപെടൽ ഒഴിവാക്കിയതെന്തിന് എന്ന ചോദ്യവും അദ്ദേഹം മുന്നോട്ട് വച്ചു.
വർഷങ്ങളായി നടക്കുന്ന സംഘടിത കൊള്ളക്ക് ശേഷം നടപ്പാക്കിയ “ഡാമേജ് കൺട്രോൾ” മാത്രമാണ് ഇപ്പോഴത്തെ നടപടിയെന്നും ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

