
റെയില്‍വേ കാറ്ററിംഗ് കരാറുകള്‍ നല്‍കുന്നത് സംബന്ധിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ റെയില്‍വേ മന്ത്രാലയം. കാറ്ററിംഗ് കരാറുകള്‍ കോര്‍പ്പറേറ്റുകള്‍ നേടുന്നുവെന്ന ആരോപണം ശക്തമായിരിക്കെയാണ് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഒഴിഞ്ഞുമാറല്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മോശം ഭക്ഷണം വിളമ്പിയതിനെ തുടര്‍ന്ന് 19,000 പരാതികള്‍ ലഭിച്ചതായി റെയില്‍വേ സമ്മതിച്ചു.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ വന്ദേ ഭാരതിലെയും മറ്റ് ദീര്‍ഘദൂര സര്‍വീസുകളിലേയും കാറ്ററിംഗ് കരാറുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ രേഖാമൂലം ചോദിച്ചത്. എന്നാല്‍ കരാറുകള്‍ സ്വന്തമാക്കിയ കോര്‍പ്പറേറ്റുകളെ പരാമര്‍ശിക്കാതെ വ്യക്തയില്ലാത്ത മറുപടിയാണ് കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയത്. നിലവില്‍ 20 സ്ഥാപനങ്ങളുമായി കരാറുകള്‍ ഉണ്ടെന്ന് സമ്മതിച്ചെങ്കിലും, ഇവ എങ്ങനെയുള്ള സ്ഥാപനങ്ങളാണെന്നോ ഏതെങ്കിലും കോര്‍പ്പറേറ്റുകളുടെ അനുബന്ധ സ്ഥാപനങ്ങളാണോയെന്നും വെളിപ്പെടുത്താന്‍ തയ്യാറായില്ല. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പതിനായിരക്കണക്കിന് പരാതികളാണ് കാറ്ററിംഗ് സേവനവുമായി ലഭിച്ചത്. ഇവയില്‍ ഒന്നില്‍പോലും ലൈസന്‍സ് റദ്ദാക്കല്‍ പോലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും കേന്ദ്രം സമ്മതിച്ചു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 19,000 പരാതികളാണ് മോശം ഭക്ഷണം വിളമ്പിയതിന്റെ പേരില്‍ റെയില്‍വേയ്ക്ക് ലഭിച്ചത്. ഇവയില്‍ പിഴ ചുമത്തിയത് 3137 പരാതികളില്‍ മാത്രം. 9627 പരാതികളില്‍ മുന്നറിയിപ്പ് നല്‍കിയെന്നും 4467 പരാതികളില്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്നും 2195 പരാതികള്‍ തെളിവില്ലാതെ എഴുതി തളളിയെന്നുമാണ് വിശദീകരണം. കാറ്ററിംഗ് സേവനവുമായി ബന്ധപ്പെട്ട വര്‍ഷങ്ങള്‍ തിരിച്ചുളള കണക്കുകളും റെയില്‍വേയുടെ അനാസ്ഥ വെളിപ്പെടുത്തുന്നു.
2020-21ല്‍ 253 പരാതികളാണ് ലഭിച്ചതെങ്കില്‍ 2021-22ല്‍ 1082ഉം 2022-23ല്‍ 4421, 2023-24ല്‍ 7026, 2024-25ല്‍ 6645 എന്നിങ്ങനെ പരാതികള്‍ വര്‍ദ്ധിച്ചു. എന്നിട്ടും ലൈസന്‍സ് റദ്ദാക്കിയത് അഞ്ച് വര്‍ഷത്തിനിടെ ഒരു പരാതിയില്‍ മാത്രം. യാത്രക്കാരുടെ ആരോഗ്യത്തിലും സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യുകയും ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് നേരെ റെയില്‍വേയുടെ ഉദാസീന നിലപാടുമാണ് വ്യക്തമാകുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

